ചെന്നൈയില്‍ യുവാവിനെ പൊലീസ് വെടിവച്ചുകൊന്നു

single-img
15 June 2019

ചെന്നൈയില്‍ യുവാവിനെ പൊലീസ് വെടിവച്ചുകൊന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വെള്ളറസിനെയാണ് പൊലീസ് വെടിവച്ചു വീഴ്ത്തിയത്. വ്യാസര്‍പാടിയിലെ മാധവരം ബസ് സ്റ്റാന്‍ഡിനു സമീപം പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ കൊലപാതകം നടന്നത്. സംഭവത്തില്‍ എസ്.ഐ അടക്കം രണ്ടു പൊലീസുകാര്‍ക്ക് വെട്ടേല്‍ക്കുകയും ചെയ്തു.

വെള്ളറസ് വടിവാളു വീശി ആളുകളെ ഭീഷണിപെടുത്തുന്നത് അറിഞ്ഞെത്തിയതായിരുന്നു പൊലീസ്. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസുകാരനായ പൗണ്‍രാജിനു വെട്ടേറ്റു. ഗുരുതര പരുക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചതിനു ശേഷം പുലര്‍ച്ചയോടെ കൂടുതല്‍ പൊലീസുകാര്‍ എസ്.ഐ. പ്രേം കുമാര്‍ ദീപന്റെ നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധന ആരംഭിച്ചു.

ഒളിച്ചിരിക്കുകയായിരുന്ന പ്രതി വള്ളറസ് കയ്യില്‍ കരുതിയിരുന്ന വാളുമായി എസ്.ഐയെ ആക്രമിച്ചു. ഇതുകണ്ട മറ്റൊരു പൊലീസുകാരനാണ് സര്‍വീസ് തോക്കു ഉപയോഗിച്ചു വെടിവെച്ചത്. വെടിയേറ്റു വീണ ഇയാളെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനു വ്യാസര്‍പാടി മജിസ്‌ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്.