യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തൽ; യുപിയിൽ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ ജയില്‍ മോചിതനായി

single-img
12 June 2019

സോഷ്യൽ മീഡിയയിലൂടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയ ജയില്‍ മോചിതനായി. സുപ്രിം കോടതി നടത്തിയ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ മോചനം സാധ്യമായത്.

രാഷ്ട്രീയമായ വിയോജിപ്പുകളുണ്ടെങ്കിലും ഒരു സോഷ്യല്‍ മീഡിയാ ട്വീറ്റിന്റെ പേരില്‍ ഒരാളെ ജയിലിലടക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രിം കോടതിയാണ് അദ്ദേഹത്തെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. ശനിയാഴ്ചയായിരുന്നു യുപി പോലിസ് അദ്ദേഹത്തെ അറസ്റ്റുചെയ്തത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌മായി വീഡിയോ ചാറ്റിലൂടെ വിവാഹാഭ്യര്‍ത്ഥന നടത്തിയെന്ന് അവകാശപ്പെട്ട് അദ്ദേഹത്തിന്റെ ഓഫിസിനു മുന്നില്‍ വച്ച് ഒരു യുവതി പത്രപ്രവര്‍ത്തകരെ കണ്ടതിന്റെ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചതിനായിരുന്നു അറസ്റ്റ്.

മാധ്യമ പ്രവര്‍ത്തകനായ കനോജിയയുടെ ഭാര്യ ജഗിഷ അറോറ സുപ്രിം കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് പെറ്റീന്‍ പരിഗണിച്ച ഇന്ദിര ബാനര്‍ജി, അജയ് റസ്തോഗി എന്നിവരടങ്ങുന്ന വെക്കേഷന്‍ ബഞ്ച് അറസ്റ്റ് നിയമവിരുദ്ധവും വ്യക്തിസ്വാതന്ത്ര്യത്തിലുളള കൈകടത്തലാണെന്നും നിരീക്ഷിച്ചു. ഇയാളെ ഉടന്‍ വിട്ടയക്കാന്‍ യുപി സര്‍ക്കാരിനോട് ഉത്തരവിട്ടു. അറസ്റ്റ് ചെയ്യപ്പെട്ട കനോജിയയെ ജൂലൈ 22 വരെ റിമാന്റില്‍ വയ്ക്കാനായിരുന്നു കീഴ് കോടതി വിധിച്ചിരുന്നത്.