യുപിയെ പരിഗണിക്കുന്നത് പോലെ പ്രധാനമന്ത്രി ഒരിക്കലും കേരളത്തെ പരിഗണിക്കില്ലെന്ന് എനിക്കറിയാം, കാരണം കേരളം ഭരിക്കുന്നത് സിപിഎമ്മാണ്: രാഹുല്‍ ഗാന്ധി

single-img
9 June 2019

ബിജെപി ഭരിക്കാത്ത ഇതര സംസ്ഥാനങ്ങളോട് പക്ഷപാതപരമായ സമീപനമായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുക എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്റെ മണ്ഡലമായ വാരാണസി പോലെ തന്നെ കേരളവും തനിക്ക് പ്രിയപ്പെട്ടതാണെന്ന് കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

‘ബിജെപിയുടെ ഭരണമുള്ള സംസ്ഥാനങ്ങളേയും മറ്റ് സംസ്ഥാനങ്ങളേയും പ്രധാനമന്ത്രി ഒരു പോലെ കാണില്ല. യുപിയെ പരിഗണിക്കുന്നത് പോലെ പ്രധാനമന്ത്രി ഒരിക്കലും കേരളത്തെ പരിഗണിക്കില്ലെന്ന് എനിക്കറിയാം, കാരണം കേരളം ഭരിക്കുന്നത് സിപിഎമ്മാണ്’- പ്രധാനമന്ത്രി ഗുരുവായൂരില്‍ നടത്തിയ പ്രസംഗം പരാമര്‍ശിച്ചു കൊണ്ട് രാഹുല്‍ പറയുന്നു.

തന്നെ ജയിപ്പിച്ച മണ്ഡലമായ വയനാട്ടില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതാണ് രാഹുല്‍ ഗാന്ധി. കേന്ദ്രത്തില്‍ അധികാരമുള്ള ബിജെപി വിദ്വേഷം ക്രോധവും കൊണ്ട് അന്ധരായിരിക്കുകയാണെന്നും, ആര്‍എസ്എസിന്റെ പ്രത്യയ ശാസ്ത്രത്തില്‍ വിശ്വസിക്കാത്തവരെ അവര്‍ ഇന്ത്യക്കാരായി കണക്കാക്കില്ല എന്നാല്‍ ഒരിക്കലും നാഗ്പൂര്‍ നമ്മളെ ഭരിക്കില്ലെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു, അതിനായി ഞങ്ങള്‍ പോരാടും രാഹുല്‍ പറഞ്ഞു.

രാഷ്ട്രീയപരമായ ഭിന്നതകളുണ്ടെങ്കിലും, വയനാടിന്റെ വികസനത്തിനായി ഭരണപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. പക്ഷെ ഇതുപോലുള്ള സമീപനം പ്രധാമന്ത്രിയില്‍ നിന്ന് പ്രതീക്ഷിക്കരുതെന്നും രാഹുല്‍ പറഞ്ഞു.