കൊച്ചിയേയും മാലിദ്വീപിനെയും ബന്ധിപ്പിച്ചു കൊണ്ട് ഫെറി സര്‍വീസ് വരുന്നു
മാലി: ചരിത്രത്തിലാദ്യമായി ഇന്ത്യയെയും മാലിദ്വീപിനെയും ബന്ധിപ്പിച്ചുള്ള ഫെറി സര്‍വ്വീസിന് കരാറായി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് സോലിഹും തമ്മിലാണ് കരാര്‍ ഒപ്പുവച്ചത്.
പ്രാധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്നാണ് ടൂറിസം രംഗത്ത് ഏറെ പ്രയോജനകരമായേക്കാവുന്ന കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടത്. കൊച്ചിയില്‍ നിന്ന് മാലിയിലേക്കും തിരിച്ചുമുള്ള പാസഞ്ചര്‍ കം കാര്‍ഗോ സര്‍വീസാണ് ലക്ഷ്യമിടുന്നത്.
കൊച്ചിയില്‍ നിന്ന് മാലിയിലേക്ക് 700 കി.മീറ്ററാണ് ദൂരം.
ഇരു രാജ്യങ്ങൾക്കുമിടയിൽ സ്ഥിരമായി പാസഞ്ചര്‍ കം കാര്‍ഗോ ഫെറി സര്‍വ്വീസ് ആരംഭിക്കാനാണ് തീരുമാനം. ഇതിന്റെ നടപടികൾ വേഗത്തിൽ ആരംഭിക്കാൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നൽകി കഴിഞ്ഞു. കരാര്‍ ഒപ്പുവയ്ക്കാൻ സാധിച്ചതിൽ വളരെയേറെ സന്തോഷമുണ്ടെന്ന് മോദി മാലിദ്വീപ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ പറഞ്ഞു.