‘ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍’ ഇനിയും ഇങ്ങനെ പറഞ്ഞിരിക്കാന്‍ നേരമില്ല’: രൂക്ഷവിമർശവുമായി സംവിധായകൻ അരുൺ ഗോപി

single-img
8 June 2019

പാലാരിവട്ടം മേൽപ്പാല നിർമാണത്തിലെ ക്രമക്കേടുകൾക്കെതിരേ രൂക്ഷവിമർശവുമായി സംവിധായകൻ അരുൺ ഗോപി. നിർമാണവുമായി ബന്ധപ്പെട്ട് വിജിലൻസ് കേസെടുത്ത സാഹചര്യത്തിൽ പ്രതിപ്പട്ടികയിലുള്ളവരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാനൊരുങ്ങിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ഫെയ്സ്ബുക്കിലൂടെയാണ് അരുൺ ഗോപിയുടെ പ്രതികരണം.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ജനങ്ങളുടെ ജീവിതത്തിനും സമയത്തിനുമൊക്കെ പുല്ലുവില കല്പിക്കുന്നവർക്കു അർഹിക്കുന്ന ശിക്ഷ തന്നെ നൽകണം.. പാലാരിവട്ടം മേൽപ്പാലം കാരണം ഉണ്ടാകുന്ന ബ്ലോക്കിൽ മണിക്കൂറുകളാണ് മനുഷ്യർ ജീവിതം ഇഴച്ചു നീക്കുന്നത്, കടുത്ത ബ്ലോക്ക് കാരണം.. ഈ ഒരൊറ്റ കാരണത്താൽ പൊലിഞ്ഞു പോകുന്ന ജീവിതങ്ങൾ അനവധിയായിരിക്കും, മരണം മാത്രമല്ല നടക്കാതെ പോയ എത്രയോ നല്ലകാര്യങ്ങൾക്കു ഇത്തരം ബ്ലോക്കുകൾ മൂകസാക്ഷികൾ ആയിട്ടുണ്ടാവും.. ആരോട് പറയാൻ ആര് കേൾക്കാൻ… ഇനിയും ഇങ്ങനെ പറഞ്ഞു ഇരിക്കാൻ കഴിയുന്നില്ല, അധികാരികൾ നിങ്ങൾ കേൾക്കണം ഇതിന്റെ പിന്നിലുള്ളവരെ ശിക്ഷിക്കണം അല്ലെങ്കിൽ ജനങ്ങൾ ഇനിയുമൊരു സ്വാതന്ത്ര്യ സമരം നടത്തേണ്ടി വരും ഇതുപോലുള്ള കള്ള നാണയങ്ങളിൽ നിന്ന് അധികാരം തിരിച്ചു പിടിക്കാൻ! രാഷ്ട്രം ഉണ്ടെങ്കിലേ രാഷ്ട്രീയ പാർട്ടികൾ ഉണ്ടാകു.. കൊടിയുടെ നിറം നോക്കാതെ മനുഷ്യരായി ഇതിനെതിരെ നിലകൊള്ളുകതന്നെ വേണം ഓരോരുത്തരും!