എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിലേയ്ക്ക്: അടിതെറ്റി മഹാരാഷ്ട്ര കോൺഗ്രസ്

single-img
5 June 2019

ലോക്സഭാ തെരെഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയ്ക്കു പിന്നാലെ മഹാരാഷ്ട്ര കോൺഗ്രസിൽ വീണ്ടും പ്രതിസന്ധി. ഇന്നലെ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖേ പാട്ടീൽ എംഎൽഎ സ്ഥാനം രാജിവച്ചിരുന്നു. ഇതിന് പിന്നാലെ 10 കോൺഗ്രസ് എംഎൽഎമാര്‍ പാര്‍ട്ടി വിടുമെന്നാണ് റിപ്പോർട്ടുകൾ.

രാധാകൃഷ്ണ വിഖെ പാട്ടീൽ ഔദ്യോഗികമായി ഇന്ന് ബിജെപിയിൽ ചേരുമെന്നാണ് സൂചന. ഉടൻ നടക്കുന്ന മന്ത്രിസഭാ പുനസംഘടനയിൽ വിഖെ പാട്ടീലിനെ ദേവേന്ദ്ര ഫഡ്നാവിസ് തന്‍റെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും എന്നാണ് വിവരം.

“പാർട്ടിയുടെ ഭാഗത്ത് നിന്നും അവഗണന ഉണ്ടായത് മുതൽ ഞാൻ ഈ തീരുമാനമെടുത്തതാണ്.ലോക്സഭാ പ്രചരണത്തിനും സഹകരിച്ചിരുന്നില്ല.പാർട്ടി വിടുന്നതിൽ ഒരു തെറ്റും കാണുന്നില്ല” – എംഎല്‍എ സ്ഥാനം രാജിവച്ച ശേഷം രാധാകൃഷ്ണ വിഖെ പാട്ടീൽ മാധ്യമങ്ങളോട് പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ മകൻ സുജയ് വിഖെ പാട്ടീലിന് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മാർച്ചിലാണ് പാട്ടീൽ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചത്. മകന് വേണ്ടി പാട്ടീൽ ആവശ്യപ്പെട്ട അഹമ്മദ് നഗർ മണ്ഡലം സഖ്യകക്ഷിയായ എൻ.സി.പി വിട്ട് കൊടുത്തില്ല. തുടർന്ന് സുജയ് ബി.ജെ.പിയിൽ ചേർന്ന് അഹമ്മദ് നഗറിൽ തന്നെ മത്സരിച്ച് 2.81 ലക്ഷം വോട്ടുകൾക്ക് വിജയിച്ചു. മകന് വേണ്ടി പാട്ടീൽ പ്രചാരണത്തിന് ഇറങ്ങിയിരുന്നു.

കോൺഗ്രസിൽ നിന്ന് പുറത്താക്കിയ മുൻ മന്ത്രിഅബ്ദുൾ സത്താറും ബി.ജെ.പിയിൽ ചേരുമെന്ന് അറിയിച്ചു. കൂടാതെ 8-10 എം.എൽ.എമാരും ബി.ജെ.പി പാളയത്തിൽ എത്തുമെന്നാണ് സൂചന. ഇതിൽ നാലു പേർ കോൺഗ്രസുമായി അകൽച്ചയിലാണ്. മുഖ്യമന്ത്രി ഫട്നാവിസിന്റെ വലംകൈയായ മന്ത്രി ഗിരീഷ് ദത്താത്രേയ മഹാജനുമായി ഇവർ വിലപേശലിലാണാണെന്നാണ് റിപ്പോർട്ടുകൾ. ബി.ജെ.പി നീക്കങ്ങൾ വിജയിച്ചാൽ കോൺഗ്രസിന്റെ നിയമസഭയിലെ അംഗസംഖ്യ 42ൽ നിന്ന് 32ആയി കുറയും.