സ്ത്രീകള്‍ക്ക് ബസിലും മെട്രോയിലും ഇനി സൗജന്യ യാത്ര; ചരിത്ര പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

single-img
3 June 2019

രാജ്യ തലസ്ഥാനത്ത് സ്ത്രീകള്‍ക്ക് മെട്രോയിലും ബസിലും യാത്ര സൗജന്യമാക്കി എ.എ.പി. സര്‍ക്കാര്‍. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് പ്രഖ്യാപനം നടത്തിയത്. ഉത്തരവ് അടുത്തുതന്നെ നിലവില്‍ വരുമെന്ന് അരവിന്ദ് കേജ്‌രിവാള്‍ അറിയിച്ചു.

അടുത്ത വര്‍ഷം അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ കെജ്രിവാളിന്റെ ഈ തീരുമാനം ഡല്‍ഹിയില്‍ സ്ത്രീകളെ പൊതുഗതാഗത സംവിധാനത്തിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടിക്കൂടി ഉള്ളതാണ്.

ഡി.ടി.സി. ബസുകള്‍, ഡല്‍ഹി ഇന്റഗ്രേറ്റഡ് മള്‍ട്ടിമോഡല്‍ സിസ്റ്റത്തിന് കീഴിലുള്ള ക്ലസ്റ്റര്‍ ബസുകള്‍, മെട്രോ ട്രെയിനുകള്‍ എന്നിവയിലാകും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര. മൂന്ന് മാസത്തിനകം പദ്ധതി നടപ്പാക്കും. നിര്‍ദേശം പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരാഴ്ച സമയം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ നിര്‍ദേശവും പരിഗണിക്കുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

സൗജന്യ യാത്രാ പദ്ധതി ആര്‍ക്കും അധികഭാരം ഉണ്ടാക്കില്ലെന്ന് കെജ്‌രിവാള്‍ പറഞ്ഞു. ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാന്‍ സാധിക്കുന്ന സ്ത്രീകളും ധാരാളമുണ്ട്. അവര്‍ക്ക് സബ്‌സിഡിയുടെ ആവശ്യമില്ല. സാമ്പത്തികമായി ശേഷിയുള്ളവര്‍ ടിക്കറ്റ് എടുത്ത് തന്നെ യാത്ര ചെയ്യണം. അത്തരക്കാരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. പാവപ്പെട്ടവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കണമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ഡല്‍ഹിയില്‍ മത്സരിച്ച എല്ലാ സീറ്റിലും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി തോറ്റിരുന്നു. ഇതിന് പുറമെ രാജ്യമൊട്ടാകെ മത്സരിച്ച 40 സീറ്റുകളില്‍ ആകെ ഒരിടത്താണ് അവര്‍ക്ക് വിജയിക്കാനായത്. അടുത്ത വര്‍ഷം അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡല്‍ഹിയില്‍ തിരിച്ചടി നേരിട്ടേക്കുമെന്ന ഭീതി ആംആദ്മി കേന്ദ്രങ്ങളിലുണ്ട്.