സര്‍ക്കാറില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നാലും ബിജെപിയില്‍ ലയിക്കില്ല; നിലപാടിൽ ഉറച്ച് അപ്‌നാ ദള്‍

single-img
1 June 2019

കേന്ദ്രത്തില്‍ രണ്ടാം മോദി സര്‍ക്കാറില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വന്നാലും ബിജെപിയില്‍ ലയിക്കില്ല എന്ന നിലപാടില്‍ ഉറച്ച് അപ്‌നാ ദള്‍. പാര്‍ട്ടി നേതാവ് അനുപ്രിയ പട്ടേലിന് മന്ത്രിസ്ഥാനം നല്‍കുന്നതിനു മുമ്പ് ബിജെപിയില്‍ ലയിക്കാന്‍ അവര്‍ അപ്‌നാ ദളിനുമേല്‍ ബിജെപി സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ ലയനത്തിന്റെ പ്രശ്‌നമേ ഉദിക്കുന്നില്ല. ശക്തി പ്രാപിച്ചു വരുന്ന ഞങ്ങള്‍ ഞങ്ങളെ പിന്തുണച്ച ജനങ്ങളെ വഞ്ചിക്കില്ല. എന്നായിരുന്നു മുതിര്‍ന്ന അപ്‌നാ ദള്‍ എംഎല്‍എയുടെ പ്രതികരണം.

അതേപോലെ തങ്ങള്‍ ബിജെപിയില്‍ ലയിക്കില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി കൂടിയായ അനുപ്രിയ പട്ടേലും പലതവണ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയുടെ പ്രസിഡന്റും അനുപ്രിയയുടെ ഭര്‍ത്താവുമായ അഷിഷ് സിങ്ങും ഇതേ നിലപാടാണ് സ്വീകരിച്ചിരുന്നത്. ‘ പിളര്‍പ്പ് ഉള്‍പ്പെടെ പല പ്രതിസന്ധികളേയും ഞങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ അനുപ്രിയയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ഒരുപാട് ദൂരം മുന്നോട്ടുപോയിട്ടുണ്ട്.’ എംഎല്‍എ പറയുന്നു.

2014ല്‍ നടന്ന ഉപ തെരഞ്ഞെടുപ്പില്‍ അനുപ്രിയ പട്ടേലിന്റെ അമ്മ കൃഷ്ണ പട്ടേല്‍ റൊഹാനിയ തോല്‍ക്കുകയും പരാജയത്തിന് അനുപ്രിയയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്തതിനു പിന്നാലെ അപ്‌നാ ദള്‍ പിളര്‍ന്നിരുന്നു. കൃഷ്ണ പട്ടേല്‍ പിന്നീട് അനുപ്രിയയെ പാര്‍ട്ടില്‍ നിന്നു പുറത്താക്കിയശേഷമാണ് അവര്‍ അപ്‌നാ ദള്‍ രൂപീകരിച്ചത്. സംസ്ഥാനത്തെ കുര്‍മി വോട്ടുബാങ്കില്‍ പിടിമുറുക്കാനാണ് ബിജെപി അപ്‌നാ ദളിന്റെ ലയനം ആഗ്രഹിക്കുന്നത്. എന്നാല്‍ ഭാവിയില്‍ മറ്റ് സഖ്യകളുടെ സാധ്യത മനസില്‍വെച്ചാണ് അപ്‌നാ ദള്‍ ഇതിനു വിസമ്മതിക്കുന്നത്.