എല്ലാ കർഷകർക്കും പ്രതിവർഷം 6000 രൂപ; കർഷകർക്ക് പ്രഥമപരിഗണന നൽകുന്ന തീരുമാനങ്ങളുമായി മോദി മന്ത്രിസഭയുടെ ആദ്യ യോഗം

single-img
31 May 2019

രാജ്യത്തുള്ള എല്ലാ കർഷകർക്കും വർഷംതോറും 6000 രൂപ ധനസഹായം നൽകാൻ ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ആദ്യമന്ത്രിസഭാ യോഗത്തിൽ തീരുമാനം. രാജ്യത്തെ കർഷകർക്ക് പ്രഥമപരിഗണന നൽകുന്ന സർക്കാരാകും ഇതെന്ന് ഡൽഹിയിൽ മന്ത്രിസഭാ യോഗതീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിൽ പുതിയ കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ വ്യക്തമാക്കി. 2 ഹെക്ടർ ഭൂമി വരെ സ്വന്തമായുള്ള എല്ലാ കർഷകർക്കും പ്രതിവർഷം 6000 രൂപ വീതം നൽകുമെന്നാണ് ഇടക്കാല ബജറ്റിൽ നേരത്തേ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നത്.

പദ്ധതി അനുസരിച്ചു ആദ്യത്തെ ഗഡു എല്ലാ കർഷകർക്കും ബാങ്ക് അക്കൗണ്ടിൽ നേരിട്ട് നൽകുകയും ചെയ്തു. നിലവിൽ ഈ പദ്ധതി ഭൂരഹിതരായ കർഷകരുൾപ്പടെ എല്ലാവരിലേക്കും വ്യാപിപ്പിക്കുമ്പോൾ ഖജനാവിന് പ്രതിവർഷം 87,000 കോടി രൂപ കൂടി ചെലവാകും.

”നമ്മുടെ പ്രധാനമന്ത്രി കാർഷികരംഗത്തിന് കൃത്യമായ ഊന്നൽ നൽകുന്നുണ്ട്. 2022 ആകുമ്പോൾ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനത്തിനായി പ്രവർത്തിക്കും. അതേപോലെ കർഷകരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികൾ ഞങ്ങൾ നടപ്പാക്കി. കർഷകർക്ക് കൃത്യവും സ്ഥിരവുമായ വരുമാനം ഉറപ്പാക്കണമെന്ന ലക്ഷ്യത്തോടെയാണ് പിഎം കിസാൻ സമ്മാൻ നിധി അവതരിപ്പിച്ചത്.

എന്നാൽ പദ്ധതിക്ക് അർഹരായ കർഷകരുടെ പട്ടിക പല സംസ്ഥാനങ്ങളും നൽകിയില്ല. ഇതുവരെ ഏകദേശം മൂന്ന് കോടിയിലധികം കർഷകർക്ക് ഇതുവരെ ഈ സഹായം എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇനി എല്ലാ കർഷകർക്കും ഈ സഹായം എത്തണമെന്നതാണ് ഈ സർക്കാരിന്‍റെ ലക്ഷ്യം”. -നരേന്ദ്ര സിംഗ് തോമർ പറഞ്ഞു.

പ്രധാൻമന്ത്രി കിസാൻ പെൻഷൻ യോജനയും വിപുലപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. 40 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ കർഷകർക്കും പ്രതിമാസം 3000 രൂപ നൽകുന്നതാണ് പ്രധാൻമന്ത്രി കിസാൻ പെൻഷൻ യോജന. ഇതിലൂടെ അഞ്ച് കോടി കർഷകർ‍ക്ക് പെൻഷൻ ആനുകൂല്യം ലഭിക്കുമെന്ന് നരേന്ദ്രസിംഗ് തോമർ പറഞ്ഞു.