മുസ്‍ലിം യുവാവിനോട് തൊപ്പി അഴിച്ച് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് ക്രൂര മര്‍ദ്ദനം; ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

single-img
26 May 2019

ഹരിയാനയിലെ ഗുരുഗ്രാമില്‍ മുസ്‍ലിം യുവാവിന്റെ തൊപ്പി അഴിച്ച് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയും ക്രൂര മര്‍ദ്ദനത്തിനിരയാക്കുകയും ചെയ്തതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് ഒരു കൂട്ടം ഹിന്ദുത്വ പ്രവര്‍ത്തകര്‍ യുവാവിനെ മര്‍ദ്ദനത്തിരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. മുഹമ്മദ് ബര്‍ക്കത്ത് എന്ന് പേരുള്ള ഇരുപത്തഞ്ച് വയസ്സുക്കാരനാണ് രാത്രി 10 മണിയോടെ ഗുരുഗ്രാമിലെ പള്ളിയില്‍ നിന്നിറങ്ങി വരും വഴി ക്രൂര മര്‍ദ്ദനത്തിനിരയായത്.

രാത്രിയില്‍ ഒരു സംഘം ഹിന്ദുത്വ പ്രവര്‍ത്തകര്‍ തനിക്ക് നേരെ വരികയും തൊപ്പി അഴിച്ച് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. പ്രാര്‍ത്ഥനയ്ക്ക് ശേഷം പള്ളിയില്‍ നിന്നാണ് താന്‍ വരുന്നതെന്ന് പറ‍ഞ്ഞപ്പോള്‍ തന്റെ മുഖത്ത് ശക്തിയായി അടിക്കുകയും ജയ് ശ്രീറാമും ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാനും ആവശ്യപ്പെടുകയായിരുന്നു.

സമ്മതമല്ല എന്ന് അറിയിച്ചപ്പോള്‍ പന്നിയിറച്ചി തീറ്റിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ ആഴ്ചയാണ് മുഹമ്മദ്‌ ബര്‍ക്കത്ത് തയ്യല്‍ പഠിക്കാന്‍ ഹരിയാനയിലെ ഗുരുഗ്രാമിലെത്തിയത്. സംഘത്തിലുണ്ടായിരുന്ന ഒരാള്‍ വലിയ ഒരു വടിയെടുത്ത് തന്നെ ക്രൂരമായി തല്ലിചതച്ചെന്നും അധിക്ഷേപിച്ചെന്നും ബര്‍ക്കത്ത് പറയുന്നു.

താന്‍ ഉച്ചത്തില്‍ കരഞ്ഞപ്പോള്‍ നാല് പേര്‍ ബൈക്കില്‍ രക്ഷപ്പെട്ടെന്നും രണ്ട് പേര്‍ അടുത്തുള്ള ഊടു വഴി കയറി രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു. ബര്‍ക്കത്തിന്റെ ബന്ധുവായ മുര്‍തജയാണ് പിന്നീട് ആശുപത്രിയില്‍ പ്രവേശിച്ചതും പോലീസില്‍ പരാതിയായി അറിയിച്ചതും. പ്രതികള്‍ക്കെതിരെ മതവിദ്വേഷത്തിനും ഭീഷണിക്കും അന്യായ കൂട്ടം ചേരലിനും കേസ് റജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.