തെരഞ്ഞെടുപ്പും വോട്ടെണ്ണലും കഴിഞ്ഞു; എണ്ണവില വർദ്ധിച്ചു
മികച്ച വിജയം നേടി മോദി സര്‍ക്കാര്‍ വീണ്ടും രാജ്യത്ത് അധികാരത്തിലെത്തിയതിന് പിന്നാലെ എണ്ണക്കമ്പനികള്‍ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ഡീസലിനും പെട്രോളിനും ലിറ്ററിന് 27 പൈസയും 13 പൈസയുമാണ് കൂട്ടിയത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇന്ധന വിലയില്‍ കാര്യമായ വര്‍ധനവുണ്ടായിരുന്നില്ല. എന്നാല്‍ അവസാന ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതോടെയാണ് ഇന്ധന വിലയില്‍ വര്‍ധനവുണ്ടായി തുടങ്ങിയത്.
മേയ് 19ന് അവസാനഘട്ട തെരഞ്ഞെടുപ്പ് നടന്നതിനുശേഷം അഞ്ചുദിവസത്തിനിടെ ഒരുലിറ്റര്‍ ഡീസലിന് 52 പൈസയും പെട്രോളിന് 38 പൈസയുമാണ് വര്‍ധിച്ചിരിക്കുന്നത്. മേയ് 20 മുതലാണ് എണ്ണക്കമ്പനികള്‍ വില കൂട്ടാന്‍ തുടങ്ങിയത്. മേയ് 22ന് മാത്രമാണ് വില കൂട്ടാതിരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറയുന്നതിനിടെയാണ് വിലവര്‍ധന.
തിരുവനന്തപുരത്ത് പെട്രോളിന് 74.60 രൂപയും 71.37 രൂപയുമാണ്. പെട്രോളിന് കൊച്ചിയില്‍ 73.15 രൂപയും ഡീസലിന് 70.01 രൂപയുമാണ് വെള്ളിയാഴ്ചത്തെ വില.