രണ്ടു കൈകളുമില്ലാതെ ജനിച്ച് കാലുകൾ കൊണ്ട് വിമാനം പറത്താൻ ലൈസൻസ് നേടിയ യുവതി
രണ്ടുകൈകളുമില്ലാതെ ജനിച്ചിട്ടും തന്റെ ഭിന്നശേഷിയുപയോഗിച്ച് വിമാനം പറത്താൻ ലൈസൻസ് വരെ നേടിയിരിക്കുകയാണ് അമേരിക്കയിലെ അരിസോണയിൽ നിന്നുള്ള ജെസിക്ക കോക്സ് എന്ന യുവതി. വിമാനം പറത്താൻ ലൈസൻസ് ലഭിക്കുന്ന കൈകളില്ലാത്ത ആദ്യ അമേരിക്കൻ പൌരയെന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഈ 36 വയസുകാരി.
തന്റെ കാലുകൾ ഉപയോഗിച്ചാണ് ജെസിക്ക വിമാനം പറത്തുന്നത്. വിമാനം പറത്തുന്നത് മാത്രമല്ല ജെസിക്ക കാലുകൊണ്ട് ചെയ്യുന്നത്. തന്റെ കാർ ഡ്രൈവ് ചെയ്യുന്നതും പിയാനോ വായിക്കുന്നതുമെല്ലാം കാലുകൾ കൊണ്ടുതന്നെ. മാത്രമല്ല കാലുകൾ മാത്രമുള്ള ജെസിക്ക ഒരു സർട്ടിഫൈഡ് സ്കൂബ ഡൈവർ കൂടിയാണ്. കൊറിയൻ ആയോധനകലയായ തായ്ക്കോണ്ടയിൽ തേഡ് ഡിഗ്രി ബ്ലാക്ക് ബെൽറ്റ് ജെസിക്ക സന്തമാക്കിയതും കാലുകൾ മാത്രം ഉപയോഗിച്ചാണ്.
ആദ്യമൊക്കെ വിമാനം പറത്താൻ ജെസിക്കയ്ക്ക് ഭയമായിരുന്നെങ്കിലും പിന്നീട് ഭയത്തെ അതിജീവിച്ച് ജെസിക്ക പരിശീലനം നേടി. അരിസോന സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയ ശേഷമാണ് ജെസിക്ക പരിശീലനം ആരംഭിച്ചത്. നിരവധി പരിശീലകരുടെയും മറ്റു പലരുടേയും സഹായത്താലാണ് ഈ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞതെന്ന് ജെസിക്ക പറയുന്നു. മൂന്നുവർഷത്തോളമെടുത്താണ് ഇവർ പരിശീലനം പൂർത്തിയാക്കിയത്.
2008-ൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ലൈറ്റ് സ്പോർട്ട് വിമാനങ്ങൾ പറത്തുന്നതിനുള്ള ലൈസൻസ് ജെസിക്കയ്ക്ക് നൽകി.