എപ്പോഴും ശകാരം: ഡൽഹിയിൽ മകൻ പിതാവിനെ കൊലപ്പെടുത്തി ശരീരം കഷണങ്ങളാക്കി ഉപേക്ഷിച്ചു

single-img
22 May 2019

ഡൽഹി: നിരന്തരം വഴക്കു പറയുന്നെന്നാരോപിച്ച് മകൻ സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ ശേഷം ശരീരം കഷണങ്ങളാക്കി നുറുക്കി. ഈസ്റ്റ് ഡൽഹിയിലെ ഷഹാദര ജില്ലയിലുള്ള ഫർഷ് ബസാർ ഏരിയയിലാണ് സംഭവം.

അമൻ കുമാർ എന്ന 22 വയസുകാരനാണ് ഹീനമായ കൊലപാതകം നടത്തിയത്. തന്റെ 48 വയസുള്ള പിതാവ് സന്ദേശ് കുമാറുമായി വാക്കുതർക്കം മൂത്തപ്പോൾ താൻ അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അമൻ പൊലീസിനോട് സമ്മതിച്ചതായി ഷഹാദര ഡെപ്യൂട്ടി കമ്മീഷണർ മേഘ്ന യാദവ് മാധ്യമങ്ങളോട് പറഞ്ഞു.

നിരന്തരം ശകാരവും വാദപ്രതിവാദവും കൊണ്ട് പിതാവ് തന്നെ ബുദ്ധിമുട്ടിക്കാറുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നുമാണ് അമൻ പൊലീസിനു നൽകിയ മൊഴി.

എന്നാൽ അമൻ കുമാർ പിതാവിനെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സന്ദേശ് കുമാറിന്റെ സഹോദരൻ അടക്കമുള്ള ബന്ധുക്കൾ ആരോപിക്കുന്നത്. സന്ദേശ് കുമാറിന്റെ പേരിലുള്ള വ്യാപാരസ്ഥാപനം തട്ടിയെടുക്കാൻ വേണ്ടിയാണ് അമൻ ഇങ്ങനെ ചെയ്തതെന്നും ഇതിൽ അമന്റെ മാതാവിനു മറ്റു സഹോദരങ്ങൾക്കും പങ്കുണ്ടെന്നും സന്ദേശ് കുമാറിന്റെ സഹോദരൻ ആരോപിക്കുന്നു. മുൻ ധാരണ പ്രകാരം മറ്റു രണ്ടുമക്കളും പുറത്തുപോകുകയും അമൻ വീട്ടിലെത്തി അച്ഛന്റെ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് ആരോപണം.

പിതാവിനെ കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കി നുറുക്കി നാലു ബാഗുകളിലാക്കിയ അമൻ ബാഗുകൾ ഒരു സുഹൃത്തിന്റെ കാറിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാർ അമനെ കയ്യോടെ പിടികൂടി പൊലീസിലേൽപ്പിച്ചത്.

അമനെയും സുഹൃത്തിനെയും അയാളുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കൃത്യത്തിനു കൂട്ടുനിന്ന മറ്റു മൂന്ന് സുഹൃത്തുക്കൾ ഒളിവിലാണ്.