മകന്‍ ചെയ്ത തെറ്റിനു പ്രായശ്ചിത്തം; കാമുകിയായിരുന്ന യുവതിക്കു മകനവകാശപ്പെട്ട സ്വത്തെഴുതി നല്‍കി വിവാഹവും നടത്തിക്കൊടുത്ത് വേറിട്ടൊരു പിതാവ്: സംഭവം കോട്ടയത്ത്

single-img
21 May 2019

മകന്‍ വിവാഹവാഗ്ദാനം നല്‍കിയശേഷം പിന്മാറിയ പെണ്‍കുട്ടിക്ക് മകനവകാശപ്പെട്ട സ്വത്തെഴുതി നല്‍കി വിവാഹവും നടത്തിക്കൊടുത്ത് വേറിട്ടൊരു പിതാവ്. കോട്ടയം തിരുനക്കര സ്വദേശി ഷാജിയും ഭാര്യയുമാണ് മകന്‍ പ്രണയിച്ച് ‘കൈവിട്ട’ പെണ്‍കുട്ടിയെ മകളെപ്പോലെ ഏറ്റെടുത്ത് വിവാഹം നടത്തിക്കൊടുത്തത്. തിരുനക്കര മഹാദേവര്‍ ക്ഷേത്രത്തില്‍ ഞായര്‍ രാവിലെയാണ് അപൂര്‍വത നിറഞ്ഞ വിവാഹം നടന്നത്. വിവാഹചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

6 വര്‍ഷം മുന്‍പ് പ്ലസ്ടുവിനു പഠിക്കുന്ന സമയത്താണ്, ഇദ്ദേഹത്തിന്റെ മകന്‍ സഹപാഠിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായത്. നാടുവിട്ട ഇരുവരെയും പൊലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടിയെ തിരികെ കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ വിസമ്മതിച്ചതോടെ പ്രായപൂര്‍ത്തിയായശേഷം വിവാഹം നടത്തിക്കൊടുക്കാമെന്ന ഉത്തരവാദിത്തം ഏറ്റെടുത്ത് യുവാവിന്റെ പിതാവ് കോട്ടയത്തെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നു. തുടര്‍പഠനത്തിന് അവസരമൊരുക്കി.

ഇതിനിടടെ മകന്‍ മറ്റൊരു പെണ്‍കുട്ടിയുമായി ഇഷ്ടത്തിലായെന്നറിഞ്ഞ അച്ഛന്‍, മകനെ ഗള്‍ഫിലെ ജോലിസ്ഥലത്തേക്കു കൊണ്ടുപോയി. എന്നാല്‍ അവധിക്കു നാട്ടിലെത്തിയ മകന്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. ഇതോടെ മകനെ തള്ളിയ ഇദ്ദേഹം കരുതിവച്ചിരുന്ന സ്വത്തുക്കള്‍ ‘വളര്‍ത്തുമകള്‍’ക്കായി നല്‍കി. പിതാവിന്റെ സ്ഥാനത്തു നിന്ന് കരുനാഗപ്പള്ളി സ്വദേശിയായ യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുത്തു. 8 വയസ്സുള്ള മകള്‍ കൂടി ഇദ്ദേഹത്തിന്.

ഫേസ്ബുക്കില്‍ പ്രചരിക്കുന്ന കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്ന് വിചിത്രമായ ഒരു കല്യാണത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നു….. താലി കെട്ട് കണ്ണു നനയാതെ കാണാനായില്ല…(സുഹൃത്തിന്റെ കൂടെ കൂട്ട് പോയതാണ് ഞാന്‍)കോട്ടയം തിരുനക്കര സ്വദേശിയായ ഷാജിയേട്ടനും ഭാര്യയും. തിരക്ക് പിടിച്ചാണ് വരനെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും എതിരേറ്റത്… …6 വര്‍ഷം മുന്‍പ് ഷാജിയേട്ടന്റെ മകന്‍ +2 ന് പഠിക്കുന്ന സമയം കൂടെ പഠിക്കുന്ന പെണ്‍കുട്ടിയോട് തോന്നിയ പ്രണയംആണ് രണ്ട് പേരെയും നാടുവിടാന്‍ പ്രേരിപ്പിച്ചത്…

പെണ്ണ് വീട്ടുകാര്‍ പോലീസില്‍ പരാതി കൊടുത്തതിനെ തുടര്‍ന്ന്. രണ്ട് പേരെയും കോടതിയില്‍ ഹാജരാക്കി.. പെണ്ണിന്റെ വീട്ടുകാര്‍ക്ക് അവളെ ആവശ്യമില്ലെന്ന് പറഞ്ഞതോടെ. ആ അച്ഛനും അമ്മയും രണ്ട് പേരും പ്രായപൂര്‍ത്തിയശേഷം വിവാഹം നടത്തികൊടുക്കാമെന്ന ഉത്തരവാദിത്വം ഏറ്റെടുത്തു ..മകനെ ഹോസ്റ്റലില്‍ നിര്‍ത്തി തുടര്‍ന്ന് പഠിക്കാനയച്ചു..

പെണ്‍കുട്ടിയെ. സ്വന്തം വീട്ടിലും നിര്‍ത്തി… എന്നാല്‍ ഇതിനിടയില്‍ മകന്‍ മറ്റൊരു പെണ്ണിനെ ഇഷ്ടപ്പെടുന്നു… എന്നറിഞ്ഞ ഷാജിയേട്ടന്‍ അവനെ തന്റെ കൂടെ ഗള്‍ഫില്‍ കൊണ്ട് പോയി .. കഴിഞ്ഞ വര്‍ഷം ലീവെടുത്ത് നാട്ടില്‍ വന്ന മകന്‍. മറ്റൊരു പെണ്‍കുട്ടി യെ വിവാഹം ചെയ്യ്തു..ഇതറിഞ്ഞ പിതാവ് മകനെ തള്ളി.

മകനുള്ള സ്വത്തുക്കള്‍. മകനെ സ്‌നേഹിച്ച് കാത്തിരുന്ന പെണ്‍കുട്ടിയുടെ പേരിലെഴുതി.. കരുനാഗപ്പള്ളി സ്വദേശിയായ അജിത്തുമായ് ഇന്ന് 10 ,30 കോട്ടയം തിരുനക്കര ക്ഷേത്രത്തില്‍ വച്ച്. വിവാഹം നടത്തി കൊടുക്കുകയും ചെയ്യ്തു…..ഈ അച്ഛന്റെയും ,അമ്മയുടെയും നല്ല മനസ്സ് കാണാന്‍ ആ മകന് കഴിഞ്ഞില്ല… ഇവര്‍ക്ക് മകനെ കൂടാതെ 8 വയസ്സുള്ള ഒരു മകള്‍ ഉണ്ട്‌നന്ദി ബിനുവേട്ടാ… ഇത്തരം മനുഷ്യ സ്‌നേഹികളെ കാണിച്ചു തന്നതിന്.