ഗോഡ്സെയ്ക്ക് സംഘപരിവാറുമായി ബന്ധമില്ലെന്നത് ചരിത്രമാണെന്ന് അലി അക്ബര്‍; ചാനല്‍ ചര്‍ച്ചയില്‍ വായടപ്പിക്കുന്ന മറുപടി നല്‍കി അവതാരകന്‍

single-img
15 May 2019

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്നും അയാളുടെ പേര് നാഥുറാം ഗോഡ്സെയെന്നാണെന്നുമുള്ള കമല്‍ ഹാസന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. അറവകുറിച്ചി മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കുവേണ്ടി തെരഞ്ഞെടുപ്പു പ്രചരണ റാലിയില്‍ സംസാരിക്കവെയാണ് കമല്‍ ഹാസന്‍ ഗോഡ്സെയുടെ പേര് പരാമര്‍ശിച്ചത്.

ഇതിനെതിരെ സംവിധായകനും ബി.ജെ.പി സഹയാത്രികനുമായ അലിഅക്ബര്‍ രംഗത്തുവന്നിരുന്നു. കമല്‍ഹാസന്‍, താങ്കളെക്കാളും ഞാന്‍ ഗോഡ്സെയെ ഇഷ്ടപ്പെടുന്നുവെന്നാണ് അലി അക്ബര്‍ പറഞ്ഞത്. ഇതിനുപിന്നാലെയാണ് ഗോഡ്‌സേ ആരുടെ ആരാധ്യന്‍ എന്ന വിഷയത്തില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ച സംഘടിപ്പിച്ചത്.

ചര്‍ച്ചയില്‍ പങ്കെടുത്ത അലി അക്ബര്‍ ഗോഡ്‌സേയെ ന്യായീകരിക്കുകയായിരുന്നു. താങ്കള്‍ ഗോഡ്സെയുടെ ആശയത്തില്‍ ആകര്‍ഷ്ടനായിട്ടാണോ സംഘപരിവാറിലേക്ക് പോയതെന്ന അവതാരകന്‍ അഭിലാഷിന്റെ ചോദ്യത്തിന്, ഗോഡ്സെയ്ക്ക് സംഘപരിവാറുമായോ ആര്‍.എസ്.എസുമായോ ഒരു ബന്ധവുമില്ലെന്ന് അക്ബര്‍ മറുപടി പറഞ്ഞു. ഇക്കാര്യം സുപ്രീം കോടതി പറഞ്ഞിട്ടുള്ളതാണെന്നും ഇത് ചരിത്രമാണെന്നും അക്ബര്‍ പറഞ്ഞു.

എന്നാല്‍ താന്‍ ആര്‍.എസ്.എസുകാരനാണെന്നും ഏത് സംഘടനയുമായിട്ടാണ് ബന്ധമുള്ളതെന്നും ഗോഡ്സെ തന്നെ അദ്ദേഹത്തിന്റെ ലാസ്റ്റ് സ്റ്റേയ്റ്റ്മെന്റില്‍ അദ്ദേഹം വ്യക്തമാക്കിയതാണെന്നും ഗോഡ്സെയുടെ കുടുംബവും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ കത്തുകളടക്കം തെളിവുകളായി നമുക്ക് മുന്നിലുണ്ടെന്നും അവതാരകന്‍ മറുപടി നല്‍കി.

ഞാന്‍ നാലാം ക്ലാസ് കുട്ടിയല്ലെന്നും ഞാന്‍ വായിച്ചും പഠിച്ചുമാണ് ചരിത്രം പറയുന്നതെന്നും അക്ബര്‍ പറഞ്ഞു. ഗോഡ്സെ ആര്‍.എസ്.എസ് ആണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയില്‍ മാപ്പ് പറയേണ്ടി വന്നിട്ടുണ്ടെന്നും അക്ബര്‍ പറഞ്ഞു.

എന്നാല്‍ വാട്സാപ്പ് യൂണിവേഴ്സിറ്റിയില്‍ വരുന്ന ചരിത്രവും യഥാര്‍ത്ഥ ചരിത്രവും തമ്മില്‍ കൂട്ടിക്കുഴക്കരുത് അതിന് ഞാന്‍ ഇല്ല എന്നായിരുന്നു അഭിലാഷിന്റെ മറുപടി. ആ ചരിത്രം താങ്കള്‍ താങ്കളുടെ സംഘസുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്യൂ എന്നും അഭിലാഷ് തിരിച്ചടിച്ചു.

ഗോഡ്സെ ആര്‍.എസ്.എസ് ആണെങ്കില്‍ സുപ്രീം കോടതിയില്‍ പോയി പറ എന്നായിരുന്നു അതിന് അക്ബറിന്റെ മറുപടി. ‘ഇന്ത്യയില്‍ ഗോഡ്സെ ആരാധകര്‍ ഉണ്ടെന്ന കാര്യം നിസ്ത്തര്‍ക്കമാണ്. താങ്കളും ആ കൂട്ടത്തില്‍ പെട്ടതാണോ, എങ്കില്‍ എപ്പോള്‍ മുതല്‍’ എന്ന് അഭിലാഷ് ചോദിച്ചു.

‘കമലഹാസനെക്കാളും എനിക്ക് ഗോഡ്സെയാണ് ഇഷ്ടം. അക്കാര്യത്തില്‍ സംശയമില്ല. കാരണം ഗോഡ്സെ അവനവന്റെ ആവശ്യത്തിന് വേണ്ടി സ്വന്തം മതത്തെ വിറ്റ ആളല്ല. രണ്ട് വോട്ടിന് വേണ്ടി ഗാന്ധിജിയെ കൊന്ന ആളല്ല’ അലി അക്ബര്‍ പറഞ്ഞു.