നവജാത ശിശുവിൻ്റെ ചികിത്സയ്ക്കായി സഹായം വേണമെന്ന് ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റിനടിയില്‍ അഭ്യർത്ഥന: കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാനുള്ള വാഹനം അയച്ചിട്ടുണ്ടെന്ന് മന്ത്രിയുടെ മറുപടി

single-img
9 May 2019

കുഞ്ഞിൻ്റെ ചികിത്സയ്ക്കായി ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനടിയില്‍ സഹായമഭ്യര്‍ത്ഥിച്ച് കൊണ്ട് കമന്റ് ചെയ്തയാള്‍ക്ക് മറുപടി നല്‍കി ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ കമൻ്റ് കെെയടി നേടുന്നു.

തന്റെ അനുജത്തി ഇന്ന് ജന്മം നല്‍കിയ പെണ്‍കുഞ്ഞിന് വാല്‍വ് സംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നും കൊച്ചി അമൃത ഹോസ്പിറ്റലിലോ അല്ലെങ്കില്‍ ശ്രീചിത്തിരയിലോ കൊണ്ട് ചികിത്സ നടത്താനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും സഹായിക്കണമെന്നുമാവശ്യപ്പെട്ട് ജിയാസ് മാടശ്ശേരി എന്നയാളാണ് മന്ത്രിയുടെ പോസ്റ്റിന് കീഴില്‍ കമന്റിട്ടത്.

ഇതിന് മറുപടിയായി ചികിത്സ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി നടത്താന്‍ കഴിയുമെന്നും ഹൃദ്യം പദ്ധതിയ്ക്ക് വേണ്ടിയുള്ള ആംബുലന്‍സ് എടപ്പാള്‍ എന്ന സ്ഥലത്ത് നിന്നും കുഞ്ഞിനെ പ്രവേശിപ്പിച്ച പെരിന്തല്‍മണ്ണ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നുമാണ് മന്ത്രി മറുപടി നല്‍കിയത്.

ജിയാസിന്റെ കമന്റ്:

ടീച്ചറേ..

വേറെ ഒരു മാര്‍ഗവും ഇല്ലാത്തതുകൊണ്ടാണ് ഈ മെസ്സേജ് അയക്കുന്നത്

എന്റെ അനുജത്തി ഇന്ന് രാവിലെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി, നിര്‍ഭാഗ്യവശാല്‍ വാല്‍വ് സംബന്ധമായ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. മലപ്പുറം ജില്ലയിലെ എടക്കര എന്ന സ്ഥലത്ത് നിന്ന് ഞങള്‍ dr നിര്‍ദ്ദേശിച്ച പ്രകാരം പെരിന്തല്‍മണ്ണയിലെ KIMS ALSHIFAYIL എത്തി. അവര്‍ ടെസ്റ്റുകള്‍ നടത്തി. ഇപ്പൊള്‍ ഇവിടെ നിന്ന് ഒന്നുകില്‍ അമൃത ഹോസ്പിറ്റലില്‍ അല്ലെങ്കില്‍ ശ്രീചിത്തിര യിലിയോട്ട് കൊണ്ട് പോവാന്‍ പറഞ്ഞു.മേല്‍ ഹോസ്പിറ്റലില്‍ ബന്ധപ്പെട്ടപ്പോള്‍ ബെഡ് ഫ്രീ ഇല്ല എന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് ഇവിടത്തെ dr പറഞ്ഞു.

ടീച്ചറേ…

എത്രയും പെട്ടന്ന് എന്റെ കുട്ടിയെ മേല്‍ ഹോസ്പിറ്റലില്‍ എത്തിച്ചിട്ടില്ലേല്‍ ജീവന്‍ അഭകടതിലാവും എന്നാണ് dr പറഞ്ഞത്.

ടീച്ചര്‍ ഇടപെട്ട് ഇതിനൊരു പരിഹാരം ഉണ്ടാക്കി തരണമെന്ന് അപേക്ഷിക്കുന്നു

ജിയാസ്

മന്ത്രിയുടെ മറുപടി:

താങ്കളുടെ കമന്റ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ആരോഗ്യവകുപ്പ് ഡയറക്ടറോടും ഹൃദ്യം പദ്ധതിയുടെ കോഡിനേറ്ററിനോടും ഈ വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി നടത്താന്‍ കഴിയും. എത്രയും വേഗത്തില്‍ കുഞ്ഞിനു വേണ്ട ചികിത്സ നല്‍കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എറണാകുളം ലിസി ഹോസ്പിറ്റലില്‍ കുട്ടിയുടെ ഓപ്പറേഷന് വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഹൃദ്യം പദ്ധതിയ്ക്ക് വേണ്ടിയുള്ള ആംബുലന്‍സ് എടപ്പാള്‍ എന്ന സ്ഥലത്ത് നിന്നും പെരിന്തല്‍മണ്ണ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കുട്ടിയെ ഇന്ന് രാത്രി തന്നെ ലിസി ആശുപത്രിയിലേക്ക് മാറ്റാനുള്ള ഉള്ള നടപടികള്‍ സ്വീകരിക്കും.