ബിജെപി സ്ഥാനാർത്ഥി പ്രഗ്യാ സിങ് ഠാക്കൂറിന് മലേഗാവ് സ്ഫോടക്കേസ് പ്രതികളുമായി ബന്ധം; ഗൗരി ലങ്കേഷ് കേസ് അന്വേഷണ സംഘം കോടതിയില്‍
മലേഗാവ് സ്ഫോടനക്കേസിലെ പ്രതികള്‍ ബോംബ് നിർമ്മാണ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നുവെന്നും ബിജെപിയുടെ ഭോപ്പാല്‍ സ്ഥാനാർഥി പ്രഗ്യാ സിങ് ഠാക്കൂറിന് ഇവരുമായി ബന്ധമുണ്ടെന്നും ഗൗരി ലങ്കേഷ് കേസ് അന്വേഷണ സംഘം കോടതിയില്‍. ഗൗരി ലങ്കേഷിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ സമർപ്പിച്ച രേഖകളിലാണ് ഇക്കാര്യമുള്ളത്.
രാജ്യത്ത് നടന്ന സംജോത എക്സ്പ്രസ്, മക്കാ മസ്ജിദ്, അജ്മീര്‍ ദര്‍ഗ, മലേഗാവ് തുടങ്ങിയ സ്ഫോടനക്കേസുകളില്‍ പോലീസ് അന്വേഷിക്കുന്ന അഭിനവ് ഭാരത് സംഘടനയിലെ നാല് പേര്‍ക്ക് സനാതന്‍ സൻസ്തയിലെ ബോംബ് നിർമാണ പരിശീലന ക്യാമ്പുമായി ബന്ധമുണ്ടെന്നുമാണ് കർണാടക പോലീസിന്റെ വെളിപ്പെടുത്തല്‍.
2008ലുണ്ടായ മലേഗാവ് സ്ഫോടനക്കേസില്‍ 14 പ്രതികളില്‍ ഒരാളായ പ്രഗ്യാ സിങ് ഠാക്കൂറിന് ഒളിവില്‍ പോയ അഭിനവ് ഭാരതിലെ റാംജി കൽസിങ്കര, സന്ദീപ് ഡാംഗെ എന്നിവരുമായി ബന്ധമുണ്ട്. അതേസമയം, സനാതന്‍ സൻസ്തയുമായി ബന്ധമുള്ള മൂന്ന് പേരെ ഗൗരി ലങ്കേഷ് കേസില്‍ അറസ്റ്റ് ചെയ്തതായി അന്വേഷണസംഘം രേഖകളില്‍ പറയുന്നു. 2007ൽ അജ്മീര്‍ ദർഗ സ്ഫോടന കേസിലെ പ്രതിയായ അഭിനവ് ഭാരത് അംഗം സുരേഷ് നായരാണ് അറസ്റ്റിലായ ബാബാജി എന്നയാളെന്നും റിപ്പോർട്ടിലുണ്ട്.