മതത്തിന്റെ പേരിൽ വോട്ട്; വീണാ ജോർജ്ജിനും രാജാജി മാത്യു തോമസിനും ഓർത്തഡോക്സ് സഭ പരസ്യ പിൻതുണ പ്രഖ്യാപിച്ചതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി
ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥികളായ വീണാ ജോർജ്ജിനും രാജാജി മാത്യു തോമസിനും ഓർത്തഡോക്സ് സഭ പരസ്യ പിൻതുണ പ്രഖ്യാപിച്ചതിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടി
ഇരുവരും മത്സരിച്ച പത്തനംതിട്ട , തൃശ്ശൂർ മണ്ഡലങ്ങൾ ഉൾപ്പെട്ട ജില്ലാ കലക്ടർമാരോടാണ് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വിശദീകരണം തേടിയത്. തെരഞ്ഞെടുപ്പിൽ മതത്തിന്റെ പേരിൽ വോട്ട് തേടിയെന്ന പരാതിയെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടിയത്.
ഇക്കാര്യത്തിൽ ചട്ടലംഘനം ഉണ്ടായില്ലെന്നാണ് തൃശൂർ കലക്ടറുടെ റിപ്പോർട്ട്. എന്നാൽ, പത്തനംതിട്ട ജില്ലാ കലക്ടറുടെ റിപ്പോർട്ട് കൂടെ കിട്ടിയ ശേഷമായിരിക്കും പരാതിയിൽ മുഖ്യ തെരഞ്ഞടുപ്പ് ഓഫീസറുടെ അന്തിമ തീരുമാനം ഉണ്ടാകുക. ഇടത് മുന്നണിയുടെ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഓർത്തഡോക്സ് സഭാ അദ്ധ്യക്ഷന്റെ വീഡിയോ വോട്ടെടുപ്പ് ദിവസമായിരുന്നു പുറത്ത് വന്നത്.