പാലാരിവട്ടം മേൽപ്പാലത്തിന് നൽകിയിരിക്കുന്ന അച്ഛൻ്റെ പേര് മാറ്റണമെന്ന് ഒഎൻവിയുടെ മകൻ
പാലാരിവട്ടം മേൽപാലത്തിൽ അച്ഛൻ്റെ പേര് നിലനില്‍ക്കുന്നത് അപമാനകരമാണെന്ന് പ്രശസ്ത കവി ഒഎന്‍വി കുറുപ്പിന്റെ മകന്‍. മൂന്നു വര്‍ഷത്തിനുള്ളില്‍ മരിച്ചു ജീര്‍ണിച്ച പാലത്തിന് അച്ഛന്റെ പേരിട്ടതു മാറ്റണം. ഈ പേരിടാന്‍ ഈ പാലത്തിനും അച്ഛനും തമ്മില്‍ എന്തു ബന്ധമാണ് ഉള്ളതെന്ന് തനിക്കറിയില്ലെന്നും രാജീവ് പറഞ്ഞു.
പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തിലെ അപാകതകളും അഴിമതിയും വാര്‍ത്തകളില്‍ നിറയുമ്പോള്‍ പ്രതികരണവുമായി അന്തരിച്ച കവി ഒഎന്‍വി കുറുപ്പിന്റെ മകന്‍ രംഗത്തെത്തിയത്. ഔദ്യോഗികമല്ലെങ്കിലും പാലത്തിനു ജനകീയമായി നല്‍കിയ പേരാണ് ‘ഒഎന്‍വി കുറുപ്പ് ഫ്‌ളൈ ഓവര്‍’.
ഒരു ഫ്‌ളൈ ഓവറിനു മലയാളത്തിന്റെ അഭിമാനമായ ജ്ഞാനപീഠ ജേതാവിന്റെ പേരിട്ടതു നാണക്കേടാണെന്ന് പ്രസാധകന്‍ ജയചന്ദ്രന്‍ സിഐസിസിയും പ്രതികരിച്ചിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ഫ്‌ളൈ ഓവറിന്റെ പേരു മാറ്റാന്‍ സര്‍ക്കാര്‍ തയാറായാല്‍ വലിയൊരു സേവനമായി ജനങ്ങള്‍ കാണുമെന്നും ജയചന്ദ്രന്‍ വ്യക്തമാക്കി. ജയചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ‘കഷ്ടം’ എന്നാണ് ഒഎന്‍വിയുടെ മകന്‍ രാജീവ് പ്രതികരിച്ചത്.