‘ഫോനി’ നാശനഷ്ടമുണ്ടാക്കിയ ഒഡീഷയ്ക്ക് കേരളം പത്ത് കോടി രൂപ നല്‍കും; ആവശ്യപ്പെട്ടാല്‍ വിദഗ്ധ സംഘത്തെയും അയക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
കഴിഞ്ഞ ദിവസങ്ങളിൽ വീശിയടിച്ച ഫോനി ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമുണ്ടാക്കിയ ഒഡീഷയ്ക്ക് കേരളം പത്ത് കോടി രൂപ സഹായമായി നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തുക നല്‍കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഒഡീഷ ആവശ്യപ്പെട്ടാല്‍ വിദഗ്ധ സംഘത്തെ ഇവിടെ നിന്നും അയക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ചുഴലിക്കാറ്റ് നാശനഷ്ടങ്ങൾ വരുത്തിയപ്പോൾ തന്നെ ഒഡീഷയില്‍ ഇരകളായ ജനങ്ങളുടെ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും കേരളത്തിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് പിണറായി വിജയന്‍ അറിയിച്ചരുന്നു. അതേസമയം, ഫോനി ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടമുണ്ടായ ഒഡീഷയ്ക്ക് ആയിരം കോടി ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രഖ്യാപിക്കുകയുണ്ടായി. ഫോനിയെ ഫലപ്രദമായി നേരിടുന്നതില്‍ ഒഡീഷ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ മോദി അഭിനന്ദിച്ചു.