ശ്രീധരൻപിള്ളയെ നാടിൻ്റെ പൊതു ശത്രുവായി പ്രഖ്യാപിക്കണം: തോമസ് ഐസക്

single-img
6 May 2019

നാടിൻ്റെ വികസനത്തെ പിൻവാതിലിലൂടെ തകർത്ത പിള്ളയെ പൊതുശത്രുവായി പ്രഖ്യാപിക്കണമെന്ന് തോമസ് ഐസക്. ദേശീയ പാത സ്ഥലമെടുപ്പ് നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിളള കേന്ദ്ര മന്ത്രി നിഥിന്‍ ഗഡ്കരിക്ക്എ‍ഴുതിയ കത്ത് പുറത്തു വന്നതിനു പിന്നാലെയാണ് ഐസകിൻ്റെ പ്രതികരണം.

ഈ സർക്കാരിന്റെ കാലത്ത് ദേശീയപാതാ വികസനം നടക്കില്ലെന്ന് ഉറപ്പുവരുത്തുകയാണ് ദേശീയപാതാ വികസന അതോറിറ്റി. കേരളത്തോടുള്ള മോദി സർക്കാരിന്റെ പകപോക്കലാണ് ഇതുവഴി വ്യക്തമാകുന്നത്. അതിനൊരു ചട്ടുകമായി നിന്നുകൊടുക്കുന്നത് ബി.ജെ.പിയുടെ സംസ്ഥാനാദ്ധ്യക്ഷനും. എങ്ങനെയും ഈ നാടിനെ നശിപ്പിക്കാനും പിന്നോട്ടടിക്കാനുമാണ് അവർ അഹോരാത്രം പരിശ്രമിക്കുന്നത് എന്നതിന് മറ്റൊരു തെളിവു കൂടി പുറത്ത് വന്നിരിക്കുകയാണെന്നും ഐസക് പറയുന്നു.

2018 സെപ്റ്റംബര്‍14 ന് ബിജെപി അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിളള ഉപരിതല ഗതാഗത മന്ത്രി നിഥിന്‍ ഗഡ്ഗരിക്ക് കത്ത് എഴുതിയത്. എറണാകുളം അടക്കമുളള പ്രദേശങ്ങളെ പ്രളയം ദോഷകരമായി ബാധിച്ചതായും കത്തില്‍ പറയുന്നുണ്ട്. അതിനാല്‍ ദേശീയപാത സ്ഥലം ഏറ്റെടുക്കുന്നത് നിര്‍ത്തിവെയ്ക്കണമെന്നാണ് കത്തിലെ ആവശ്യം. എന്‍ എച്ച് 66 ഭാഗമായുളള ഭൂമിയെറ്റടുക്കല്‍ നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്നാണ് കത്തിലെ ആവശ്യം. ദേശീയപാത സംയുക്ത സമര സമിതി അദ്ധ്യക്ഷന്‍ ഹാഷിം ചേന്നപളളി ബിജെപിക്ക് നല്‍കിയ പരാതി ചൂണ്ടി കാട്ടിയാണ് ദേശീയ പാത സ്ഥലം ഏറ്റെടുക്കുന്നത് നിര്‍ത്തി വെയ്ക്കണമെന്ന് പിഎസ് ശ്രീധരന്‍പിളള ആവശ്യപ്പെടുന്നത്.

ഇതോടെ കേരളത്തിന്‍റെ ദേശീയ പാതവികസനം അട്ടിമറിച്ചത് ബിജെപി യുടെ രാഷ്ടീയ തീരുമാനമായിരുന്നുവെന്ന ആരോപണമാണ് ഉയരുന്നത്. കാസർകോട് ഒഴികെയുള്ള ജില്ലകളിലെ സ്ഥലം ഏറ്റെടുപ്പ് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലാവധി തികയുന്ന 2021 ന് ശേഷം മതിയെന്നാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാനം.