തിരുവനന്തപുരത്ത് വനിതാ ജഡ്ജിക്ക് പൂവാലശല്യം: അന്വേഷണം തുടങ്ങി

single-img
6 May 2019

തിരുവനന്തപുരം: വനിതാ ജഡ്ജിയോടു ഫോണില്‍ മോശമായി സംസാരിക്കുകയും അസഭ്യ സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തതായുള്ള പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശല്യം ചെയ്തയാളെ കണ്ടുപിടിക്കാന്‍ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടി. നിരന്തരം ഫോണിലൂടെ സന്ദേശം അയച്ചതിനെത്തുടര്‍ന്ന് ജഡ്ജി ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കുകയായിരുന്നു. ശല്യക്കാരന്റെ പേരും വിവരങ്ങളും ടവര്‍ ലൊക്കേഷനും മനസ്സിലാക്കാനാണു സൈബര്‍ പൊലീസിനു കൈമാറിയത്.

ജഡ്ജിയുടെ ഫോണ്‍ നമ്പരില്‍ പ്രതി വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കിയിരുന്നു. തുടര്‍ന്ന് ജഡ്ജിയുടെ മൊബൈല്‍ നമ്പരും പ്രൊഫൈലില്‍ ഉള്‍പ്പെടുത്തി. ഈ നമ്പരിലേക്കാണ് മറ്റൊരു വ്യക്തി വിളിച്ച് ശല്യം ചെയ്യുന്നത്. ഇയാളില്‍ നിന്ന് നിരന്തരം സന്ദേശങ്ങള്‍ ലഭിച്ചപ്പോള്‍ തിരിച്ച് വിളിച്ച് ശല്യം ചെയ്യരുതെന്ന് നിര്‍ദ്ദേശിച്ചിട്ടും ഫലമുണ്ടായില്ല. ശല്യം തുടര്‍ന്നതോടെ ജഡ്ജി നമ്പര്‍ ബ്ലോക്ക് ചെയ്യുകയും ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുകയും ചെയ്തു. ഈ പരാതിയാണ് ഇന്നലെ കന്റോണ്‍മെന്റ് പൊലീസിന് കൈമാറിയത്.