വിവാഹ സൽക്കാരത്തിൽ തങ്ങൾക്ക് മുന്നിലിരുന്ന് ഭക്ഷണം കഴിച്ചതിൻ്റെ പേരിൽ ദളിതനെ സവർണ്ണജാതിക്കാർ തല്ലിക്കൊന്നു
വിവാഹ സൽക്കാരത്തിൽ തങ്ങൾക്ക് മുന്നിലിരുന്ന് ഭക്ഷണം കഴിച്ചതിൽ പ്രകോപിതരായ സവർണ്ണജാതിക്കാർ ദളിതനെ തല്ലിക്കൊന്നു. ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയിലെ ശ്രീകോട്ട് ഗ്രാമത്തിൽ ഏപ്രിൽ 26ന് നടന്ന വിവാഹ സൽക്കാരച്ചടങ്ങിനിടയിലാണ് സംഭവം. ചടങ്ങിൽ പങ്കെടുത്ത ജീതേന്ദ്രയെന്ന ആളാണ് മർദ്ദനമേറ്റ് മരണമടഞ്ഞത്.
ദളിതൻ തങ്ങൾക്കു മുന്നിലിരുന്ന് ഭക്ഷണം കഴിച്ചതാണ് സവർണ സമുദായക്കാരെ പ്രകോപിപ്പിച്ചതെന്ന് ഡിഎസ്പി ഉത്തംസിംഗ് ജിംവാൾ പറഞ്ഞു. ആക്രമണത്തിനിരയായി മാരകമായി പരിക്കേറ്റ ജീതേന്ദ്രയെ ഡറാഡൂണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
സവർണ സമുദായാംഗങ്ങളായ ഗജേന്ദ്രസിംഗ്, ശോഭന്‍ സിംഗ്, കുശാല്‍ സിംഗ്, ഗബ്ബാര്‍ സിംഗ്, ഗംഭീര്‍ സിംഗ്, ഹര്‍ബീര്‍ സിംഗ്, ഹുക്കും സിംഗ് എന്നിവര്‍ക്കെതിരെയാണ് പട്ടികജാതി-പട്ടിക വര്‍ഗ പീഡന നിയമപ്രകാരം കേസെടുത്തത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും ഡിഎസ്പി അറിയിച്ചു.