ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തുവെന്ന് സ്ഥിരീകരിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍: കേസെടുക്കും

single-img
3 May 2019

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ കല്യാശേരിയില്‍ മൂന്നുപേര്‍ കള്ളവോട്ടു ചെയ്തതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ സ്ഥീരികരിച്ചു. കല്യാശേരിയിലെ 69,70 നമ്പര്‍ ബൂത്തുകളില്‍ മുഹമ്മദ് ഫയിസ്, അബ്ദുള്‍ സമദ്, മുഹമ്മദ് കെ.എം. എന്നിവര്‍ കള്ളവോട്ട് ചെയ്തെന്നു കലക്ടറുടെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ പറഞ്ഞു. ഇതോടെ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു പിടിക്കപ്പെട്ടവരുടെ എണ്ണം ഏഴായി.

കെ.എം.മുഹമ്മദ് കള്ളവോട്ട് ചെയ്തെന്ന് കളക്ടർക്ക് മൊഴി നൽകിയിട്ടുണ്ട്. അബ്ദുസമദും മുഹമ്മദ് ഫയിസ് തന്റെ വോട്ടടക്കം രണ്ട് വോട്ടുകളാണ് ചെയ്തത്. കെ.എം.മുഹമ്മദ് തന്റെ വോട്ടും കമ്പാനിയൻ വോട്ടുമടക്കം മൂന്ന് വോട്ട് ചെയ്തതായും വ്യക്തമായതായി മീണ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മുഹമ്മദ് കെ.എം. മൂന്ന് തവണ ബൂത്തിൽ കയറി. ആദ്യത്തെ പ്രാവിശ്യം തന്റെ വോട്ടും രണ്ടും മൂന്നും തവണ കമ്പാനിയൻ വോട്ടും ചെയ്തുവെന്നായിരുന്നു ആദ്യം നൽകിയ മൊഴി. എന്നാൽ പിന്നീട് കലക്ടർക്ക് മുന്നിൽ മൊഴി മാറ്റുകയായിരുന്നു. ഗൾഫിലുള്ള സക്കീറിന്റെ വോട്ടാണ് കെ.എം.മുഹമ്മദ് ചെയ്തത്. പോളിങ് ബൂത്തിലുണ്ടായിരുന്ന കോൺഗ്രസ് ഏജന്റാണ് തന്നെ കള്ളവോട്ട് ചെയ്യാൻ പ്രേരിപ്പിച്ചതെന്നും ഇയാൽ കലക്ടർക്ക് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു.

കള്ളവോട്ടു ചെയ്ത മൂന്നുപേര്‍ക്കെതിരെയും ഐപിസി 177 സി,ഡി,എഫ് വകുപ്പുകളനുസരിച്ച് കേസ് റജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിനു നിര്‍ദേശം നല്‍കി. ജോലിയില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കും. 7 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്. യുഡിഎഫ് ഇലക്‌ഷന്‍ ഏജന്റിനെതിരെയും നിയമ നടപടി സ്വീകരിക്കും. ബൂത്തില്‍ പലതവണ സന്ദര്‍ശനം നടത്തിയ ഹാഷിഖിനെതിരെ കേസെടുത്തിട്ടില്ല. ഇയാള്‍ക്കെതിരെയുള്ള അന്വേഷണം തുടരും. 

മാടായി പഞ്ചായത്തിലെ പുതിയങ്ങാടി ഹയര്‍സെക്കൻഡറി സ്കൂളിലാണ് കള്ളവോട്ടു നടന്ന ബൂത്തുകള്‍ പ്രവര്‍ത്തിച്ചത്. പ്രശ്നബാധിത ബൂത്തുകളായതിനാല്‍ വെബ് കാസ്റ്റിങ് ഉണ്ടായിരുന്നതിനാലാണു കള്ളവോട്ട് നടന്നതിന്റെ തെളിവുകള്‍ ലഭിച്ചത്. കള്ളവോട്ടു ചെയ്തത് ഏതു പാര്‍ട്ടിക്കാരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് ടിക്കാറാം മീണ പറഞ്ഞു.