പത്തനംതിട്ടയില്‍ യഥാര്‍ത്ഥത്തില്‍ പിണറായി വിജയനാണ് മത്സരിച്ചത്; കെ.സുരേന്ദ്രന്‍

single-img
3 May 2019

തിരഞ്ഞെടുപ്പ് അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ പത്തനംതിട്ടയില്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചുവെന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍. സ്ഥലം മാറ്റി വന്ന ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പോസ്റ്റല്‍ വോട്ടില്‍ തിരിമറി നടത്തി. പോലീസ് ക്യാമ്പ് വോട്ട് പിടിച്ചെടുക്കുന്നതിനുള്ള കേന്ദ്രമാക്കി.

എന്‍ജിഒ യൂണിയന്‍ സാമൂഹിക വിരുദ്ധ സംഘടനയായി മാറി. 450 ജീവനക്കാരുടെ വോട്ടുകള്‍ സി.പി.എം സ്വന്തമാക്കിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. കളക്ട്രേറ്റില്‍ ഇരുന്നു പോലും ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ശ്രമിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ക്രമക്കേടിന് കൂട്ടു നിന്നിട്ടുണ്ട്. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെ.സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

തന്റെ ഫേസ്ബുക് പോസ്റ്റ് കണ്ട് താന്‍ പരാജയപ്പെടുമെന്ന് സിപിഎമ്മും കോണ്‍ഗ്രസും ആശ്വസിക്കുന്നു. പത്തനംതിട്ടയില്‍ യഥാര്‍ത്ഥത്തില്‍ പിണറായി വിജയനാണ് മത്സരിച്ചത്. വീണ ജോര്‍ജ് വെറുമൊരു സ്ഥാനാത്ഥി മാത്രമായിരുന്നു ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തെ കൊണ്ട് വീണയ്ക്കാണ് പിന്തുണയെന്ന് മുഖ്യമന്ത്രി പറയിപ്പിച്ചതാണ്.

സമുദായ സംഘടനാ നേതാക്കളെ മുഖ്യമന്ത്രിയുടെ ഓഫീസ് ഭീഷണിപ്പെടുത്തിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ജനങ്ങളുടെ മുന്നില്‍ നവോത്ഥാന നിലപാട് പറയുകയും സഭയുടെ മുന്നില്‍ കുഞ്ഞാടാവുകയും ചെയ്യുന്നത് ശരിയായ നിലപാടല്ലെന്നും സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ പറഞ്ഞു.