ഇസ്രത് ജഹാൻ കേസ്: വൻസാരയെയും അമീനെയും കുറ്റവിമുക്തരാക്കി സിബിഐ കോടതി

single-img
2 May 2019

ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കൊലക്കേസിൽ മുൻ ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥരായ ഡി.ജി വൻസാര, നരേന്ദ്ര കെ അമീൻ എന്നിവർക്കെതിരായ കുറ്റങ്ങൾ കോടതി റദ്ദാക്കി. ഈ കേസുമായി ബന്ധപ്പെട്ട് ഇരുവർക്കുമെതിരായ എല്ലാ ശിക്ഷാ നടപടികളും നിർത്തിവെക്കാനും പ്രത്യേക സി.ബി.ഐ കോടതി ഉത്തരവിട്ടു.

തങ്ങൾക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ഐ.ജി വൻസാരയും എസ്.പി അമീനും നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്. പ്രത്യേക സിബിഐ കോടതി ജഡ്ജ് ജസ്റ്റിസ് ജെ കെ പണ്ഡ്യയുടേതാണ് ഉത്തരവ്.

ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് തലവനായിരുന്നു വൻസാര. അദ്ദേഹത്തിൻെറ കീഴിൽ ജോലി ചെയ്തിരുന്നയാൾ ആയിരുന്നു എൻ.കെ അമീൻ. ഇരുവരെയും പ്രോസിക്യൂട്ട് ചെയ്യാൻ ഗുജറാത്ത് സർക്കാർ അനുമതി നൽകാത്ത സാഹചര്യത്തിലാണ് കോടതി കേസ് ഉപേക്ഷിച്ചത്. അതേസമയം വൻസാരയെയും അമീനേയും കുറ്റ വിമുക്തരാക്കുന്നത് നീതിക്ക് നിരക്കാത്തതും വസ്തുതകളെ വളച്ചൊടിക്കലുമാണെന്ന് ഇസ്രത് ജഹാൻെറ മാതാവ് ശമീമ കൗസർ കോടതിയിൽ വാദിച്ചു. എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല.

2004-ലാണ് പ്രമാദമായ വ്യാജ ഏറ്റമുട്ടൽ കൊല നടക്കുന്നത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാൻ വന്ന തീവ്രവാദ സംഘത്തിൽപ്പെട്ടവരെന്ന് ആരോപിച്ചാണ് 19കാരിയായ ഇസ്രത് ജഹാൻ, ജാവേദ് ഷെയ്ഖ് എന്ന പ്രാണേഷ് പിള്ള, അംജദലി അക്ബറലി റാണ, സീഷാൻ ജോഹർ എന്നിവരെ ജൂൺ 15ന് അഹമ്മദാബാദിലെ പ്രാന്തപ്രദേശത്ത് വച്ച് പൊലീസ് സംഘം വെടിവെച്ച് കൊന്നത്.