എന്നെ മാനസികമായി അടിച്ചുവീഴ്ത്താനുള്ള സൈബര്‍ ക്വട്ടേഷന്‍ ആക്രമണമായിരുന്നു അത്; നടി പാര്‍വതി

single-img
1 May 2019

തനിക്ക് നേരെ നടന്ന ഡിസ് ലൈക്ക് ക്യാംപെയ്‌നുകള്‍ സൈബര്‍ ക്വട്ടേഷന്‍ ആക്രമണമായിരുന്നുവെന്ന് നടി പാര്‍വതി തിരുവോത്ത്. സത്യസന്ധമായി സിനിമയെ സമീപിക്കുന്നവരും രാഷ്ട്രീയം സംസാരിക്കുന്നവരുമായ യഥാര്‍ത്ഥ പ്രേക്ഷകര്‍ ഇത്തരം ക്യാംപെയ്‌നിന്റെ ഭാഗമാകുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ഏഷ്യാനെറ്റുമായുള്ള അഭിമുഖത്തില്‍ പാര്‍വതി വ്യക്തമാക്കി.

ഒരു സംഘം ആളുകളില്‍ സ്വാധീനമുണ്ടെന്ന് ഉറപ്പിച്ചാല്‍ അവരെ എങ്ങനെ വേണമെങ്കിലും ചലിപ്പിക്കാനാകുമെന്ന തിരിച്ചറിവ്. ആ തിരിച്ചറിവ് എങ്ങനെ വേണമെങ്കിലും ഉപയോഗിക്കപ്പെടാം. സത്യസന്ധമായി സിനിമയെ സമീപിക്കുന്നവരും രാഷ്ട്രീയം സംസാരിക്കുന്നവരുമായ പ്രേക്ഷകര്‍ ആ ഡിസ്ലൈക്ക് ക്യാംപെയ്‌നിന്റെ ഭാഗമായി എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

ഹേറ്റ് ക്യാംപെയ്ന്‍ നടന്നപ്പോള്‍ ഞാനൊരു ഓണ്‍ലൈന്‍ തിരച്ചില്‍ നടത്തിയിരുന്നു. അന്ന് എനിക്ക് മനസിലായത് ആ കമന്റുകള്‍ വന്ന പല അക്കൗണ്ടുകളും കമന്റ് ഇടുന്നതിന് അര മണിക്കൂര്‍ മുന്‍പ് മാത്രം സൃഷ്ടിക്കപ്പെട്ടതാണ് എന്നായിരുന്നു. അത് കഴിഞ്ഞാല്‍ ആ അക്കൗണ്ടുകള്‍ കാണാനും പറ്റില്ല.

ഒരാളെ ശാരീരികമായി അടിച്ചുവീഴ്ത്താന്‍ ഒരു ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിക്കുന്നതുപോലെ തന്നെയാണ് മാനസികമായി അടിച്ചുവീഴ്ത്താനുള്ള സൈബര്‍ ആക്രമണവും. സത്യം തുറന്നുപറഞ്ഞതിന്റെ പേരിലാണ് ഞാനടക്കമുള്ള ഒരുപാട് പേര്‍ക്കുനേരെ ഇത്തരത്തിലുള്ള ആക്രമണമുണ്ടായത്. ഈ സംഘങ്ങള്‍ പലരെക്കൊണ്ടും മാപ്പ് പറയിപ്പിച്ചിട്ടുണ്ട്, അവര്‍ മുന്‍പ് പറഞ്ഞ വാക്കുകള്‍ക്ക്. സജിതാ മഠത്തില്‍, റിമ തുടങ്ങിയ ഏതാനും പേരൊക്കെയേ ആ വെല്ലുവിളിയെ അതിജീവിച്ചിട്ടുള്ളൂ.

രണ്ട് വര്‍ഷത്തിനിപ്പുറം ഉയരെ റിലീസ് ചെയ്യുന്ന സമയത്ത് ലഭിക്കുന്ന പ്രതികരണങ്ങളൊക്കെ വേറെ തരത്തിലാണ്. യഥാര്‍ഥ സിനിമാപ്രേക്ഷകരാണ് കമന്റുകള്‍ ചെയ്യുന്നത്. പല ഫാന്‍സും എഴുതുന്നുണ്ട്. അതെനിക്ക് അത്ഭുതമുണ്ടാക്കിയ സംഗതിയാണ്.

നിങ്ങളുമായി ഇപ്പോഴും വിയോജിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഉയരെയുടെ ട്രെയ്‌ലറോ പാട്ടോ ഒക്കെ നന്നായിട്ടുണ്ടെന്ന് പറയുന്നത്. ഞാനെന്ന വ്യക്തിയോട് അഭിപ്രായവ്യത്യാസമുള്ളവര്‍ പോലും എന്റെ ഒരു വര്‍ക്കിനെ വര്‍ക്കായി കണ്ട് അതിനെ പ്രശംസിക്കുന്നത് സാമൂഹികമായ വളര്‍ച്ചയുടെ ലക്ഷണമാണെന്നാണ് ഞാന്‍ കരുതുന്നത്. പാര്‍വതി പറഞ്ഞു.