എന്‍ഡിഎ സഖ്യത്തില്‍ അഭിപ്രായഭിന്നത?: മോദി വന്ദേമാതരം ചൊല്ലിയപ്പോള്‍ ഇരുന്നിടത്തുനിന്ന് എഴുന്നേല്‍ക്കാന്‍ തയ്യാറാകാതെ നിതീഷ് കുമാര്‍; വിവാദം കത്തുന്നു

single-img
1 May 2019

ഏപ്രില്‍ 25ന് ബീഹാറിലെ ദര്‍ഭാംഗയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് വിവാദമായ സംഭവമുണ്ടായത്. പ്രസംഗത്തിനു ശേഷം, വന്ദേമാതരം ചൊല്ലുന്നത് ഊര്‍ജം നല്‍കുമെന്നും രാജ്യത്ത് സമാധാനവും സമൃദ്ധിയും സുരക്ഷയും നല്‍കുമെന്നും പറഞ്ഞായിരുന്നു മോദി വന്ദേമാതരം ചൊല്ലിയത്.

മോദി വന്ദേമാതരം ചൊല്ലിയപ്പോള്‍ത്തന്നെ വേദിയിലും സദസ്സിലുമുണ്ടായിരുന്നവര്‍ എല്ലാവരും എഴുന്നേറ്റ് അദ്ദേഹത്തോടൊപ്പം ഏറ്റുചൊല്ലി. എന്നാല്‍, വേദിയിലുണ്ടായിരുന്ന ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ എഴുന്നേല്‍ക്കാനോ ഏറ്റുചൊല്ലാനോ തയ്യാറായില്ല. എല്ലാവരും എഴുന്നേറ്റ ശേഷം നിര്‍ബന്ധിതനായ പോലെ പിന്നീടദ്ദേഹം എഴുന്നേറ്റ് നിന്നെങ്കിലും വന്ദേമാതരം ചൊല്ലിയില്ല.

വീഡിയോ പുറത്തുവന്നതോടെ എന്‍ഡിഎയില്‍ നിതീഷ് കുമാറിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നു. നിതീഷ് കുമാറിന്റെ പ്രവര്‍ത്തി മുസ്ലീംവോട്ടുകള്‍ ലക്ഷ്യം വച്ചുള്ളതാണെന്നും അഭിപ്രായമുയരുന്നുണ്ട്. എന്‍ഡിഎ സഖ്യത്തിലെ അഭിപ്രായഭിന്നതക്ക് ഉദാഹരണം എന്ന രീതിയിലാണ് ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. പ്രതിപക്ഷം വീഡിയോ ഏറ്റെടുത്തിട്ടുണ്ട്.