ആറുവയസുകാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ലൈംഗികമായി ഉപയോഗിച്ചു; സെക്യൂരിറ്റി ജീവനക്കാരനായ പ്രതി പിടിയില്‍
ആറു വയസുള്ള പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ലൈംഗികമായി ഉപയോഗിച്ച സെക്യൂരിറ്റി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പൗള്‍ട്രിഫാമിൽ സെക്യൂരിറ്റിയായി ജോലി നോക്കുന്ന സോനുവിനെയാണ് പോലീസ് പിടികൂടിയത്. ഉത്തരാഖണ്ഡിൽ ഹരിദ്വാറിലാണു സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്.
തെരുവില്‍ കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിയെ പിന്നീട് കാണാതാവുകയായിരുന്നു. പെണ്‍കുട്ടിയെ ഇയാള്‍ അടുത്തുള്ള വനമേഖലയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാൽ കുട്ടി എതിർത്തപ്പോൾ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.
മദ്യപിച്ചതിന്റെ ലഹരിയിലാണ് പ്രതി കുറ്റം ചെയ്തെന്നും ഇയാള്‍ കുട്ടിയെ കൊലപ്പെടുത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ദിവസവേതന ജോലി ചെയ്യുന്നവരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. മാതാപിതാക്കൾ ജോലി ചെയ്യുന്ന പാടത്തിന് സമീപത്ത് വച്ചാണ് സോനു പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്.
ഇയാൾ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോകുന്നതായി കണ്ട പ്രദേശവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ദിവസം രാവിലെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം, കുറ്റകൃത്യത്തില്‍ മറ്റൊരാള്‍ക്കു കൂടി പങ്കുണ്ടെന്ന് മരിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. ഇയാള്‍ക്കുവേണ്ടിയും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.