അത് കള്ളവോട്ടല്ല, ഓപ്പണ്‍ വോട്ട് തന്നെ; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ സ്ഥിരീകരണത്തെ തള്ളി മന്ത്രി ഇപി ജയരാജന്‍
ലോക്സഭാ തെരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിലെ പിലാത്തറയിൽ കള്ളവോട്ട് നടന്നുവെന്ന സംസ്ഥാന
മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ സ്ഥിരീകരണത്തെ തള്ളി മന്ത്രി ഇപി ജയരാജൻ. പിലാത്തറയിൽ നടന്നത് ഓപ്പൺ വോട്ട് തന്നെയെന്ന് മന്ത്രി ആവർത്തിച്ചു. തങ്ങൾ ഓപ്പൺ വോട്ട് ചെയ്തതാണെന്ന് സ്ത്രീകൾ തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇപ്പോൾ വന്നിട്ടുള്ള ആരോപണങ്ങളിൽ അവർ നിയമനടപടിക്ക് പോവുകയാണ്. തെറ്റായ വാർത്ത കൊടുത്ത മാധ്യമ പ്രവർത്തകനെതിരേയും അത് പ്രസിദ്ധീകരിച്ച മാധ്യമത്തിനെതിരേയും നിയമ നടപടിക്ക് ആ സ്ത്രീകൾ പോകുമെന്നും ഇപി ജയരാജൻ മധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ പ്രതിക്കൂട്ടിലോ കക്ഷിയുമോ അല്ല.
ഈ പ്രശ്നം തെരഞ്ഞെടുപ്പ് കമ്മീഷനും വോട്ടർമാരും തമ്മിലുള്ളതാണ്. കള്ളവോട്ടുമായി ബന്ധപ്പെട്ട് ഏതെങ്കിലും ബൂത്ത് ഏജന്റ് തെരഞ്ഞെടുപ്പ് സമയത്തും കഴിഞ്ഞതിനു ശേഷവും പരാതിപ്പെട്ടിട്ടുണ്ടോ എന്നും മന്ത്രി ചോദിച്ചു. പിലാത്തറയിൽ കള്ളവോട്ട് നടന്നുവെന്ന് നേരത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ സ്ഥിരീകരിച്ചിരുന്നു.