‘ബാലന്‍സ് തെറ്റി വീഴാന്‍ പോണ പോലെ അഭിനയിച്ച് നെഞ്ചത്ത് കൈ വെച്ചു; കിളിക്കിട്ട് മൂക്കടച്ച് ഒറ്റയടി’; കല്ലട ബസിലെ മോശം അനുഭവം പറഞ്ഞ് യുവതി

single-img
26 April 2019

അപമര്യാദയായി പെരുമാറിയ കല്ലട സുരേഷ് ബസ് ജീവനക്കാരനെ കൈകാര്യം ചെയ്ത യുവതിയുടെ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ആറ് വര്‍ഷം മുന്‍പ് നടന്ന സംഭവമാണ് ഹണി ഭാസ്‌കരന്‍ എന്ന യുവതി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഹണി ഭാസ്‌കരന്റെ കുറിപ്പ് വായിക്കാം:

ഈ അവസരത്തില്‍ പറയാന്‍ പാടുണ്ടോ എന്നറിയില്ല. ആറു വര്‍ഷം ജോലി ചെയ്ത നഗരമാണ് ബാംഗ്ലൂര്‍. നാട്ടില്‍ നിന്ന് അങ്ങോട്ടേക്കുള്ള കല്ലട ബസ്സിലെ രാത്രി യാത്രക്കിടയില്‍ ബാലന്‍സ് തെറ്റി വീഴാന്‍ പോണ പോലെ അഭിനയിച്ച് നെഞ്ചത്ത് കൈ വെച്ച കിളിക്കിട്ട് ഒരു പൊട്ടീരു കൊടുത്തിട്ടുണ്ട്.

മനപ്പൂര്‍വ്വം അയാളത് ചെയ്തതാന്ന് ഉറപ്പായിരുന്നു. മേത്ത് പുഴു കേറിയ പോലെ വന്ന അറപ്പ്. കലാശിപ്പാളയം എത്തണ വരെ ആ അറപ്പും കൊണ്ടിരുന്നു. ബാങ്കില്‍ കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കളെ വിളിച്ച് കാര്യം പറഞ്ഞു. പരപരാ വെളുപ്പിന് കലാശിപ്പാളയത്ത് ബസ് നിര്‍ത്തിയതും സഖാക്കള്‍ മിത്രങ്ങള്‍ കാത്തു നിന്നിരുന്നു.

എന്റെ ബാഗെടുത്ത് റോഡിലേക്ക് വെച്ച് പത്തനംതിട്ടക്കാരന്‍ സഖാവ് സനല്‍, കിളിയെ കോളറിന് പിടിച്ച് എന്റെ മുന്നിലേക്ക് വലിച്ച് നിര്‍ത്തി.’തല്ലെടീ…’എന്നൊരു അലര്‍ച്ച കേട്ടതും മൂക്കടച്ച് ഒറ്റയടി. പിന്നവര്‍ എനിക്കവസരം തന്നില്ല. അവരുടെ വക തല്ലിന്റെ ദീപാവലി ആരുന്നു. പിടിച്ചു മാറ്റാന്‍ വന്ന ഡ്രൈവര്‍ക്കിട്ടും കിട്ടി. ഈ ഇലക്ഷന്‍ കാലത്ത് കല്ലട ബസിലെ ഗുണ്ടകളെ പോലീസ് പിടിച്ച വാര്‍ത്ത വായിക്കുമ്പോ പഴേ ആ തല്ലിന്റെ കഥ ഓര്‍ത്ത് വല്ലാത്തൊരു സന്തോഷം!.