ഏത് ബിജെപിക്കാരനാണ് കേരളത്തിൽ പുത്തിറങ്ങിയാല്‍ തിരിച്ചുവരുമെന്ന് ഉറപ്പില്ലാത്തത്?; മോദിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: കേരളത്തിലുള്ള ബിജെപി പ്രവര്‍ത്തകര്‍ ജീവന്‍ പണയം വെച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്‌ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. പ്രധാനമന്ത്രി എന്ന ഉന്നതമായ സ്ഥാനത്തിന് ചേർന്നതല്ല കേരളത്തെക്കുറിച്ചു നരേന്ദ്ര മോദി വാരാണസിയിൽ നടത്തിയ പരാമർശങ്ങൾ. കേരളത്തില്‍ ബിജെപിക്കാര്‍ക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ് എന്ന് എന്തടിസ്ഥാനത്തിലാണ് അദ്ദേഹം പറയുന്നത് എന്നും ഏതു ബിജെപിക്കാരനാണ് പുത്തിറങ്ങിയാല്‍ തിരിച്ചുവരുമെന്ന് ഉറപ്പില്ലാത്തത്? എന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
സംഘപരിവാറില്‍പെട്ട അക്രമികൾക്ക് സംരക്ഷണവും പ്രോത്സാഹനവും ലഭിക്കുന്ന സാഹചര്യം യുപിയും ഗുജറാത്തും ഉള്‍പ്പെടെ ബിജെപി. ഭരിക്കുന്ന പല സംസ്ഥാനങ്ങളിലുമുണ്ട്. ആ പരിരക്ഷ കേരളത്തില്‍ ലഭിക്കില്ല. ഇവിടെ സംഘ പരിവാറിന് പ്രത്യേക നിയമമില്ല. അക്രമം നടത്തുന്നത് ആരായാലും നിയമത്തിനു മുന്നിലെത്തിക്കും. അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ദിവസം വാരണാസിയിൽ ‘ബംഗാളിലെയും കേരളത്തിലെയും ബിജെപി പ്രവര്‍ത്തകര്‍ അവരുടെ വീടുകളില്‍ നിന്നിറങ്ങുമ്പോള്‍ അമ്മമാരോട് പറയുന്ന ഒരു കാര്യമുണ്ട്. ഞങ്ങള്‍ അഥവാ തിരിച്ചുവന്നില്ലെങ്കില്‍ പിറ്റേദിവസം ഇളയ സഹോദരനെ ഒന്നയച്ചേക്കണം എന്നാണ് അവര്‍ പറയാറ്. ഇതാണ് അവിടുത്തെ അവസ്ഥ. കേരളത്തില്‍ വോട്ട് തേടുന്ന ബിജെപി പ്രവര്‍ത്തകര്‍ ജീവന്‍ പണയം വെച്ചാണു പ്രവര്‍ത്തിക്കുന്നത്’. എന്ന് മോദി പറഞ്ഞിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി .