‘എട്ട് മണ്ഡലങ്ങളില്‍ ബിജെപി യുഡിഎഫിനായി വോട്ടുമറിച്ചു’
13-17 വരെ സീറ്റില്‍ യു.ഡി.എഫിന് വിജയം നേടാനാവുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ് നേതൃത്വം. ഉയര്‍ന്ന പോളിങ് ശതമാനത്തില്‍ വിജയം 17-19 സീറ്റ് വരെ എത്തിയേക്കാമെന്ന നിഗമനത്തിലാണ് നേതാക്കള്‍. എട്ട് മുതല്‍ 12 വരെ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് വിജയം കൈവരിക്കുമെന്ന വിശ്വാസമാണ് സി.പി.എം നേതാക്കള്‍ക്ക്.
ദേശീയ പ്രസിഡന്റ് പ്രവചിച്ച അഞ്ച് സീറ്റില്‍നിന്ന് പിറകോട്ടുപോയി, നാലില്‍ മാജിക് കാണിക്കുമെന്ന അവകാശവാദമാണ് ബി.ജെ.പിക്ക്. എന്നാല്‍ കണക്കുകൂട്ടലും പ്രവര്‍ത്തനവും അടിത്തട്ടിലെ തന്ത്രവും പിഴച്ചുവെന്ന വിലയിരുത്തലും അവര്‍ക്കിടയില്‍ തന്നെയുണ്ട്.
സംസ്ഥാനത്തെ എട്ടു ലോക്‌സഭാമണ്ഡലങ്ങളില്‍ ബി.ജെ.പി വോട്ടുമറിച്ചെന്ന ആശങ്കയിലാണ് സി.പി.എം. കണ്ണൂരും കാസര്‍കോടും കൊല്ലവും ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലാണ് യു.ഡി.എഫിന് അനുകൂലമായി ബി.ജെ.പി വോട്ടുമറിച്ചെന്നു സംശയിക്കുന്നത്.
തിരുവനന്തപുരം, തൃശൂര്‍, പത്തനംതിട്ട, പാലക്കാട് മണ്ഡലങ്ങള്‍ മാത്രമാണ് ബി.ജെ.പി ശക്തമായി മത്സരരംഗത്തുള്ളത്. ബാക്കി മണ്ഡലങ്ങളിലെ വോട്ടുകളില്‍ യു.ഡി.എഫിലേക്ക് വലിയ ചോര്‍ച്ചയുണ്ടായി എന്നാണ് സി.പി.എമ്മിന്റെ ആശങ്ക. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 1, 72,826 വോട്ടുകള്‍ നേടിയ കാസര്‍കോടാണ് പട്ടകയില്‍ ഒന്നാമത്.
ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ഥി പ്രധാനമായും മഞ്ചേശ്വരം കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തം. വോട്ടുമറിയുമെന്നതിന്റെ സൂചനയാണിതെന്നും സി.പി.എം കാണുന്നു. ബൂത്തുതലം മുതല്‍ നടത്തിയ പരിശോധനയില്‍ കെ.പി.സതീഷ് ചന്ദ്രന്‍ ഭേദപ്പെട്ട ഭൂരിപക്ഷത്തിന് വിജയിക്കും. എന്നാല്‍ ബി.ജെ.പി വോട്ടുമറിഞ്ഞാല്‍ സ്ഥിതിഗതികള്‍ മാറിമറിയുമെന്നാണ് ഭയം.
സമാനമായ അവസ്ഥയാണ് ബി.ജെ.പി കഴിഞ്ഞ തവണ 51,636 വോട്ടുകള്‍ നേടിയ കണ്ണൂരും, 76313 വോട്ടുകള്‍ നേരിയ വടകരയിലും നേരിടുന്നത്. ബി.ഡി.ജെ.എസ് മല്‍സരിക്കുന്ന ആലത്തൂരും മാവേലിക്കരയും ബി.ജെ.പി സജീവമായിരുന്നില്ലെന്നാണ് വിലയിരുത്തല്‍.
കൊല്ലത്ത് തീര്‍ത്തും അപരിചിതനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയപ്പോള്‍ തന്നെ വോട്ടുമറിയുമെന്നു പ്രതീക്ഷിച്ചിരുന്നതായി സി.പി.എം കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. 1,15,760 വോട്ടുകള്‍ നേടിയ കോഴിക്കോടും എ.പ്രദീപ്കുമാറിന്റെ വിജയപ്രതീക്ഷകള്‍ക്കുമേല്‍ ബി.ജെ.പി വോട്ടുകള്‍ തടസം നില്‍ക്കുമെന്നും ആശങ്കയുണ്ട്.
ശോഭാ സുരേന്ദ്രനാണ് ആറ്റിങ്ങലില്‍ മല്‍സരിച്ചതെങ്കിലും, വോട്ടുമറിഞ്ഞേക്കാമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ വോട്ട് നിയമസഭയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചിരുന്നു. അവിടെ നിന്നുമുണ്ടാകേണ്ട ആനുപാതിക വര്‍ധന കണ്ടില്ലെങ്കില്‍ വോട്ടുമറിഞ്ഞെന്ന് ഉറപ്പിക്കാമെന്നാണ് സി.പി.എമ്മിന്റെ നിഗമനം. തിരുവനന്തപുരം എ.കെജി സെന്ററില്‍ നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ബൂത്തുതലം മുതലുള്ള കണക്കുകള്‍ വിലയിരുത്തും.
അതേസമയം, മൂന്ന് ലക്ഷത്തിന്റെ ഭൂരിപക്ഷമാണ് വയനാട്ടില്‍ യു.ഡി.എഫ് പ്രതീക്ഷ. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തലില്‍ പാലക്കാട്, ആറ്റിങ്ങല്‍, ആലത്തൂര്‍, കാസര്‍കോട് മണ്ഡലങ്ങളാണ് എല്‍.ഡി.എഫില്‍നിന്ന് കടുത്ത വെല്ലുവിളി നേരിട്ടത്. പാലക്കാട്ട് കോണ്‍ഗ്രസിലെ സംഘടന ദൗര്‍ബല്യം സമ്മതിക്കുന്നു. സ്ഥാനാര്‍ഥിത്വത്തിന്റെ മികവ് ആറ്റിങ്ങലില്‍ ദൃശ്യമായി.
കൊലപാതക രാഷ്ട്രീയം വോട്ടായി മാറിയാല്‍ കാസര്‍കോട്ട് അട്ടിമറി നടക്കും. ആലത്തൂരും കടുത്ത മത്സരമാണ് കാഴ്ചവെച്ചത്. ഹിന്ദുത്വ രാഷ്ട്രീയം ബി.ജെ.പിക്ക് അനുകൂലമായിട്ടില്ല. എന്‍.എസ്.എസ് വോട്ടിന്റെ ഏകപക്ഷീയ സമാഹരണവും തിരുവനന്തപുരത്തും പത്തനംതിട്ടയിലും അനുകൂലമായി വന്നിട്ടില്ല. ബി.ജെ.പി അക്കൗണ്ട് തുറക്കില്ല. ശശി തരൂരും ആന്റോ ആന്റണിയും വിജയിക്കുമെന്നാണ് കണക്കുകൂട്ടല്‍. തൃശൂരും ചാലക്കുടിയും കണ്ണൂരും തിരിച്ചുപിടിക്കും. വടകരയില്‍ മുരളീധരന്റേ വിജയം സുനിശ്ചിതം. കൊല്ലത്തും കോഴിക്കോടും കള്ള പ്രചാരണങ്ങളെ മറികടക്കും.
തിരുവനന്തപുരം, പത്തനംതിട്ട കൂടാതെ തൃശൂരും പാലക്കാടും ഉയര്‍ത്തിയാണ് ബി.ജെ.പിയുടെ അവകാശവാദം. ശബരിമലയുമായി ബന്ധപ്പെട്ട് ഹൈന്ദവ ഏകീകരണം ഉണ്ടായപ്പോള്‍ ന്യൂനപക്ഷ മേഖലയിലെ വോട്ടിങ് കേന്ദ്രീകരണം യു.ഡി.എഫിനും എല്‍.ഡി.എഫിനുമായി വിഭജിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍.
പക്ഷേ തിരുവനന്തപുരത്തെ സ്ഥാനാര്‍ഥിയുടെ തീവ്ര ഹിന്ദുത്വ നിലപാട് സമൂഹത്തിന്റെ എല്ലാ മേഖലയിലേക്കും കടന്നുചെല്ലാന്‍ തടസ്സമായെന്ന മുറുമുറുപ്പ് ബി.ജെ.പിയിലുണ്ട്. പ്രചാരണത്തിന്റെ മുഴുവന്‍ നിയന്ത്രണവും ആര്‍.എസ്.എസ് കൈയടക്കിയത് പ്രവര്‍ത്തകരെ മനസ്സ്‌കൊണ്ട് ബൂത്ത് തലത്തില്‍നിന്ന് അകറ്റിയോന്ന സംശയവുമുണ്ട്. പത്തനംതിട്ടയില്‍ പോരാട്ടം നടത്താന്‍ സാധിച്ചെങ്കിലും ശബരിമല മാത്രം ഊന്നിയത് സമൂഹത്തില്‍ ധ്രുവീകരണം ഉണ്ടാക്കിയെന്നാണ് സംശയം.