`കല്ലട´യ്ക്ക് കുരുക്ക് മുറുകുന്നു; സുരേഷ് കല്ലടയോട് നേരിട്ട് ഹാജരാകാൻ മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവ്
കല്ലട ട്രാൻസ്പോർട്ടിംഗ് കമ്പനിയുടെ ഉടമ സുരേഷ് കല്ലട നേരിട്ട് ഹാജരാകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.യാത്രക്കാരെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയാണെന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് കമ്മീഷൻ്റെ ഉത്തരവ്.
മേയ് 29 ന് രാവിലെ പത്തരക്ക് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ ഹാജരാകാനാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി മോഹനദാസ് ഉത്തരവിട്ടത്. കല്ലടക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഡി വൈ എസ് പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് പ്രത്യേക അന്വേഷണം നടത്തണമെന്നും കമ്മീഷൻ ഉത്തരവിട്ടു. ഡിവൈഎസ്പിയെ നിയോഗിക്കാനുള്ള ചുമതല എറണാകുളം ജില്ലാ പോലീസ് മേധാവിക്കാണ് നൽകിയിരിക്കുന്നത്.
ഇതിനു പുറമേ ഗതാഗത കമ്മീഷണറും അന്വേഷണം നടത്തണം. ഗതാഗത കമ്മീഷണറും എറണാകുളം ജില്ലാ പോലീസ് മേധാവിയും മൂന്നാഴ്ചക്കകം അന്വേഷണ റിപ്പോർട്ടുകൾ സമർപ്പിക്കണം. സുരേഷ് കല്ലടയും വിശദീകരണം നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിൽ നിന്നും ബാംഗ്ലൂരിലേക്ക് പോകുന്ന കുട്ടികളെ കല്ലടയിലെ ജീവനക്കാർ കായികമായി നേരിട്ടതു സംബന്ധിച്ച് കോഴിക്കോട് സ്വദേശി ഡോ. നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി. മർദ്ദനമേറ്റവർ ഇപ്പോഴും ഭീഷണിയുടെ നിഴലിലാണ്. ബസിൽ നടക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നും പരാതിയിൽ പറയുന്നു. നിരവധി സ്ത്രീകൾ ദിവസേനെ ഇത്തരം ബസുകളിൽ യാത്ര ചെയ്യുന്നുണ്ട്. ഒരു ട്രാൻസ്പോർട്ട് കമ്പനിയിൽ നിന്നും ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായാൽ പോലീസിനും ഗതാഗത വകുപ്പിനും നടപടിയെടുക്കാൻ ബാധ്യതയുണ്ടെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.