നിങ്ങളെ കൊണ്ടു പോയില്ല എന്നുവച്ച് ഞങ്ങള്‍ക്കൊന്നുമില്ല, വേണമെങ്കിൽ കയറിയാൽ മതി: ബംഗളൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള കല്ലട ബസ് യാത്ര ദുരനുഭവത്തിൻ്റെ ഒന്നര വർഷം മുമ്പുള്ള വെളിപ്പെടുത്തൽ
കല്ലട ബസ്സിൽ നാട്ടിലേക്ക് പോകുവാൻ എത്തിയ യാത്രക്കാരനെ ബസ് ജീവനക്കാർ ക്രൂരമായി മർദ്ദിച്ചുവെന്ന വാർത്തകൾക്ക് പിന്നാലെ പ്രസ്തുത ബസ്സിലെ യാത്രാനുഭവം തുറന്നുപറഞ്ഞ് ഒന്നര വർഷം മുമ്പുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. പ്രഹളാദ് രതീഷ് തിലകൻ എന്ന യുവാവാണ് ബംഗളൂരുവിൽ നിന്നും നാട്ടിലേക്കുള്ള ബസ് യാത്രയിൽ തനിക്ക് നേരിട്ട ദുരനുഭവം അന്ന് വ്യക്തമാക്കിയത്.
ബസ് യാത്രയ്ക്കുള്ള ടിക്കറ്റ് യുവാവ് ഓൺലൈനിലാണ് ബുക്ക് ചെയ്തിരുന്നത്. ഇതിൽ അവസാന സ്റ്റോപ്പായി നൽകിയിരുന്നത് കഴക്കൂട്ടം ആയിരുന്നു. ദുസഹമായ യാത്രയ്ക്കൊടുവിൽ തിരുനൽവേലി സമീപത്തുവച്ച് ബസ് ബ്രേക്ക് ഡൗൺ ആകുകയായിരുന്നു. പ്രസ്തുത ബസിലെ യാത്രക്കാരെ അതുവഴി വന്ന ചെന്നൈ- നാഗർകോവിൽ കല്ലട ബസ്സിൽ ജീവനക്കാർ കയറ്റിവിട്ടു.
നാഗർകോവിലിൽ ഇറങ്ങിയ യാത്രക്കാർക്ക് മറ്റൊരു കല്ലട ബസ്സിൽ ജീവനക്കാർ തിരുവനന്തപുരത്തേക്കുള്ള യാത്രാ സൗകര്യം ഒരുക്കി. എന്നാൽ യാത്ര അവർ തമ്പാനൂരിൽ അവസാനിപ്പിക്കുകയും യാത്രക്കാരെ മുഴുവൻ അവിടെ ഇറക്കുകയും ആയിരുന്നു. തങ്ങൾ ടിക്കറ്റ് എടുത്തിരിക്കുന്നത് കഴക്കൂട്ടത്തേക്കാണെന്ന് ചൂണ്ടിക്കാട്ടിയവരോട് ബസ് കഴക്കൂട്ടം പോകില്ലെന്നും എന്തെങ്കിലും പരാതിയുണ്ടെങ്കിൽ കല്ലട ഓഫീസിൽ പറയാനും പറഞ്ഞ് ജീവനക്കാർ ആവശ്യത്തോട് കൈമലർത്തുകയായിരുന്നു.
വലിയ ബാഗുകളും തൂക്കി കല്ലട ഓഫീസിലെത്തിയ യാത്രക്കാരെ കാത്തിരുന്നത് അടഞ്ഞുകിടക്കുന്ന ഓഫീസറും ആയിരുന്നു. ശേഷം കയ്യിലെ കാശ് മുടക്കിയാണ് യാത്രക്കാർ തിരുവനന്തപുരത്തു നിന്നും കെഎസ്ആർടിസി ബസിൽ കയറി കഴക്കൂട്ടത്ത് ഇറങ്ങിയത്.