കുമ്മനത്തിൻ്റെ ലാളിത്യവും പ്രതിബദ്ധതയും ഇഷ്ടപ്പെട്ടു; ഹൈബി ഈഡനും ആൻ്റോ ആൻറണിയും പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ട്: ടി പി ശ്രീനിവാസൻ
തിരുവനന്തപുരം മണ്ഡലത്തിലെ ലോക്സഭാ സ്ഥാനാർത്ഥികൾ കുമ്മനം രാജശേഖരനെ പിന്തുണച്ചത് പേരിൽ ഉണ്ടായ വിവാദങ്ങൾ ക്കെതിരെ പ്രതികരിച്ച് മുൻ നയതന്ത്രജ്ഞൻ ടി പി ശ്രീനിവാസൻ. തന്റെ മണ്ഡലത്തിലുള്ള ഒരു സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചപ്പോള്‍ ജനാധിപത്യത്തിലും മതേതരത്വത്തിലുമുള്ള വിശ്വസം താന്‍ നഷ്ടപ്പെടുത്തി എന്ന തരത്തിലുള്ള പ്രചാരണം തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് ശ്രീനിവാസൻ പറഞ്ഞു. താന്‍ കുമ്മനത്തെ പിന്തുണയ്ക്കുന്നതിനെ വിമര്‍ശിക്കുന്നവര്‍ തന്റെ വ്യക്തി സ്വാതന്ത്ര്യത്തെ ബഹുമാനിക്കണമെന്നും ശ്രീനിവാസന്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരത്തെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ശശീ തരൂര്‍ തന്നോട് പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നും തന്നോട് ഇത്തവണ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളായ ആന്റോ ആന്റണി, ഹൈബി ഈഡന്‍ എന്നിവരാണ് പിന്തുണ ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. അവരുടെ രാഷ്ട്രീയത്തോട് ഉയര്‍ന്ന ബഹുമാനം സൂക്ഷിക്കുന്നതിലാണ് പിന്തുണ നല്‍കിയതെന്നും ശ്രീനിവാസന്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. താന്‍ ഒരു പാര്‍ട്ടിയിലും അംഗമല്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.
കോണ്‍ഗ്രസോ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോ മറ്റാരെങ്കിലുമോ ഏതെങ്കിലും തരത്തിലുള്ള പിന്തുണ എന്നോട് ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍, എന്റെ കോളേജിലെ സഹപാഠിയായ വീട്ടില്‍ വന്ന് കാണുകയും പിന്തുണ ആവശ്യപ്പെടുകയും ചെയ്തു. കോളേജില്‍പ്പോലും ഞങ്ങളിരുവരും രണ്ട് രാഷ്ട്രീയമായിരുന്നു പുലര്‍ത്തിയിരുന്നതെന്ന് ഞാന്‍ ഓര്‍ക്കുകയുണ്ടായി. എങ്കിലും അദ്ദേഹത്തിന് നല്ലതു വരട്ടെയെന്ന് ആശംസിച്ചു.
മിസോറം ഗവര്‍ണറായിരിക്കെയാണ് കുമ്മനം രാജശേഖരനെ ഞാന്‍ ആദ്യമായി കാണുന്നത്. അദ്ദേഹം എന്റെ പിന്തുണ ആവശ്യപ്പെടുക മാത്രമല്ല, അദ്ദേഹത്തിന്റെ പ്രചാരണം നയിക്കണമെന്നും പറയുകയുണ്ടായി. അദ്ദേഹത്തിന്റെ വ്യക്തിത്വം, പ്രത്യേകിച്ചും ആ ലാളിത്യവും പ്രതിബദ്ധതയും എനിക്കിഷ്ടപ്പെട്ടു. അദ്ദേഹത്തെ വ്യക്തിപരമായ നിലയില്‍ പിന്തുണയ്ക്കാനും തീരുമാനിച്ചു.” -ടിപി ശ്രീനിവാസന്‍ പറഞ്ഞു.
ശശീ തരൂരിനു വേണ്ടി 2009ല്‍ രംഗത്തുണ്ടായിരുന്നയാളാണ് താന്‍ എന്നും ഒരു വ്യക്തിയെന്ന നിലക്ക് തനിക്ക് ആരേയും പിന്തുണയ്ക്കാനുള്ള അവകാശം ഉണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.