അണ്ണാന്‍ കുഞ്ഞിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

single-img
14 April 2019

പട്ടാമ്പി: കിണറ്റില്‍ വീണ അണ്ണാന്‍കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേര്‍ ശ്വാസം മുട്ടി മരിച്ചു. പാലക്കാട് പട്ടാമ്പിയ്ക്കടുത്ത് കൊപ്പത്ത് ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം.

കരിമ്പിക്കല്‍ സുരേഷ്, മലയാട്ടുകുന്ന് സുരേന്ദ്രന്‍ എന്നിവരാണ് മരിച്ചത്. സുരേന്ദ്രന്റെ സഹോദരന്‍ കൃഷ്ണന്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സുരേഷിന്റെ വീട്ടുവളപ്പിലെ കിണറ്റില്‍ വീണ അണ്ണാന്‍ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ദാരുണ സംഭവം. രാവിലെ ഒന്‍പത് മണിക്ക് ആണ് സുരേഷ് കിണറ്റിലിറങ്ങിയത്. ശ്വാസംമുട്ടലിനെ തുടര്‍ന്ന് ബോധരഹിതനായി ഇയാള്‍ കിണറ്റില്‍ വീണു. സുരേഷിനെ രക്ഷിക്കാനാണ് അയല്‍വാസികളായ സുരേന്ദ്രനും, കൃഷ്ണന്‍കുട്ടിയും കിണറ്റിലിറങ്ങിയത്. ശ്വാസം കിട്ടാതെ ഇവരും ബോധരഹിതരായി കുഴഞ്ഞുവീണു. തുര്‍ന്ന് നാട്ടുകാരാണ് മൂന്ന് പേരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും സുരേഷും, സുരേന്ദ്രനും മരിച്ചു.