മോദി ഫാസിസത്തിന്റെ രാജാവ്; ഹിറ്റ്‌ലര്‍ ഇക്കാലത്ത് ജീവിച്ചിരുന്നെങ്കില്‍ മോദിയുടെ പ്രവര്‍ത്തികള്‍ കണ്ട് ആത്മഹത്യ ചെയ്യുമായിരുന്നു: മമതാ ബാനര്‍ജി
കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് വീണ്ടും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യത്തെ രാഷ്ട്രീയത്തിനെ കലാപങ്ങളിലൂടെയും കൂട്ട കൊലപാതകങ്ങളിലൂടെയും മോദി മലിനമാക്കിയെന്ന് മമത ആരോപിച്ചു.
ഫാസിസത്തിന്റെ രാജാവാണ് മോദി. അഡോള്‍ഫ് ഹിറ്റ്‌ലര്‍ ഈ കാലത്ത് ജീവിച്ചിരുന്നെങ്കില്‍ മോദിയുടെ പ്രവര്‍ത്തികള്‍ കണ്ട് ആത്മഹത്യ ചെയ്‌തേനെയെന്നും മമതാ ബാനര്‍ജി പരിഹസിച്ചു.
ധൈര്യമുണ്ട് എങ്കില്‍ ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ ബംഗാളില്‍ നടപ്പാക്കൂ എന്ന് മോദിയേയും ബിജെപിയേയും മമത വെല്ലുവിളിക്കുകയും ചെയ്തു. റായ്ഗുഞ്ചില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മമത. രാജ്യത്തെ പ്രതിപക്ഷത്തിനെ തകര്‍ക്കാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണ് പ്രധാനമന്ത്രി എന്ന് ആരോപിച്ച മമത, സ്വന്തം കഥ സിനിമയാക്കിയതിന് മോദിയെ പരിഹസിക്കുകയും ചെയ്തു.