തരൂരിനെ തോല്‍പ്പിക്കാന്‍ നീക്കമോ ?: കുമ്മനം രാജശേഖരന് വോട്ട് മറിക്കാന്‍ കോണ്‍ഗ്രസ് ശ്രമമെന്ന് ആരോപണം

single-img
9 April 2019

ശശിതരൂരിന്റെ പ്രചാരണത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൂര്‍ണ സഹകരണമില്ലെന്ന് ആക്ഷേപം ഉയര്‍ന്നതോടെ അണികളില്‍ ആശയക്കുഴപ്പം. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് വോട്ട്മറിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നതായി കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ തന്നെ ആരോപണങ്ങള്‍ ശക്തമാണ്.

ഇത്തവണ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമായിട്ടും തരൂരിന്റ പ്രചാരണത്തിന് ആളില്ലെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് ചില നേതാക്കളെ ഉന്നമിട്ട് മണക്കാട് മണ്ഡലത്തിന്റ ചുമതലയുള്ള ഡി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. പ്രചാരണപ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന നേതാക്കള്‍ക്കെതിരെ പരാതി കൊടുക്കുമെന്നായിരുന്നു കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.

സതീഷിന്റെ കുറിപ്പിനുതാഴെ പ്രവര്‍ത്തകര്‍ രൂക്ഷമായ അഭിപ്രായപ്രകടനമാണ് നടത്തിയത്. ‘മുണ്ട് മാറ്റിയാല്‍ കാവി ഇട്ട് നിക്കര്‍ ഇട്ട് നടക്കുന്ന കുറെ നപുംസകങ്ങള്‍ പാര്‍ടിയില്‍ ഉണ്ട്’ എന്നാണ് ഒരാള്‍ പ്രതികരിച്ചത്. ‘ശശി തരൂരിനെ മടുത്ത കോണ്‍ഗ്രസുകാര്‍ ഒരുപാടുണ്ട്. എല്ലാവര്‍ക്കെതിരെയും പരാതി കൊടുത്ത് നടപടി എടുക്കുമോ’ എന്നാണ് മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ചോദിച്ചത്.

എന്നാല്‍ ജാഗ്രത പാലിക്കാനുള്ള മുന്നറിയിപ്പ് നല്‍കുകയാണ് താന്‍ ചെയ്തതെന്ന് തമ്പാനൂര്‍ സതീഷ് പ്രതികരിച്ചു. അതേസമയം 2016ല്‍ നേമത്ത് അരങ്ങേറിയ വോട്ടുകച്ചവടം ആവര്‍ത്തിക്കാനുള്ള സജീവനീക്കം നടക്കുന്നുവെന്ന സൂചനയാണ് സതീഷിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ് സൂചിപ്പിക്കുന്നതെന്ന് എല്‍ഡിഎഫും ആരോപിക്കുന്നു.