കെ.എം.മാണി അന്തരിച്ചു

single-img
9 April 2019

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍ ധനമന്ത്രിയുമായ കെ.എം.മാണി (86) അന്തരിച്ചു. ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. വൈകീട്ട് 4.57നായിരുന്നു അന്ത്യം. വൃക്കകള്‍ തകരാറില്‍ ആയതിനാല്‍ ഡയാലിസിസ് തുടരുകയായിരുന്നു.

മരണ സമയത്ത് ഭാര്യ കുട്ടിയമ്മയും മകന്‍ ജോസ് കെ മാണിയും പേരക്കുട്ടികളും അടക്കമുള്ളവര്‍ മാണിക്കൊപ്പമുണ്ടായിരുന്നു.
ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

ദീര്‍ഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. ആശുപത്രിയിലെത്തുമ്പോള്‍ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു. ഇന്ന് രാവിലെ ആരോഗ്യ നില അല്‍പം മെച്ചപ്പെട്ടിരുന്നെങ്കിലും ഉച്ചയ്ക്ക് മൂന്ന് മണിയോടെ നില ഗുരുതരമായി. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും കുറയുകയുമായിരുന്നു.

അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നതിനാല്‍ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലും കെ എം മാണി പങ്കെടുത്തിരുന്നില്ല. യുഡിഎഫ് സര്‍ക്കാരില്‍ ധനകാര്യമന്ത്രിയായിരുന്ന കെ എം മാണി ഏറ്റവുമധികം തവണ ബജറ്റ് അവതരിപ്പിച്ച വ്യക്തി കൂടിയാണ്.

മീനച്ചില്‍ താലൂക്കിലെ മരങ്ങാട്ടുപിള്ളിയില്‍ കരിങ്ങോഴയ്ക്കല്‍ തൊമ്മന്‍ മാണിയുടെയും ഏലിയാമ്മയുടെയും മകനായി 1933ല്‍ ജനിച്ചു. മരങ്ങാട്ടുപള്ളി സെന്റ് തോമസിലും കടപ്ലാമറ്റം സെന്റ് ആന്റണീസിലും കുറവിലങ്ങാട് സെന്റ് മേരീസിലും പാലാ സെന്റ് തോമസിലുമൊക്കെയായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ ഉത്തരവാദഭരണ പ്രക്ഷോഭത്തില്‍ പങ്കാളിയായി. തിരുച്ചിറപ്പിള്ളി സെന്റ് ജോസഫ്‌സിലും തേവര സേക്രഡ് ഹാര്‍ട്ട്‌സിലുമായിരുന്നു കോളജ് വിദ്യാഭ്യാസം. പ്രസംഗവേദികളില്‍ പിന്നീട് പ്രസിദ്ധമായ ആ വാഗ്‌ധോരണി കലാലയ നാളുകളിലെ മത്സര പ്രസംഗങ്ങളില്‍ തുടങ്ങിയതാണ്. മദ്രാസ് ലോ കോളജില്‍നിന്ന് 1955ല്‍ നിയമബിരുദം നേടി.

രാഷ്ട്രീയത്തിലേക്ക് എത്തിയപ്പോള്‍ കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് സ്ഥാനമായിരുന്നു ആദ്യം മാണിയെ തേടിയെത്തിയത്. 1959ല്‍ ആദ്യം കെപിസിസി അംഗമായി. അന്നുമുതല്‍ കേരള കോണ്‍ഗ്രസ് ഉണ്ടാകുന്നതുവരെ കെപിസിസി അംഗമായിരുന്നു. 1964ല്‍ കോട്ടയം ഡിസിസിയുടെ സെക്രട്ടറിയായി. അതേവര്‍ഷമാണ് പി.ടി. ചാക്കോയുടെ വിയോഗം. പാര്‍ട്ടി ചാക്കോയോട് അനീതിയാണു കാട്ടിയതെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ ഉറച്ചു വിശ്വസിച്ചു. കെ.എം. ജോര്‍ജിന്റെ നേതൃത്വത്തില്‍ 15 എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ടു. 1964ല്‍ തിരുനക്കരയില്‍ മന്നത്തു പത്മനാഭന്‍ കേരള കോണ്‍ഗ്രസിനു തിരിതെളിച്ചു. കോട്ടയം ഡിസിസി ഏതാണ്ട് അതേപടി കേരള കോണ്‍ഗ്രസിന്റെ ജില്ലാക്കമ്മിറ്റിയായി.

1965ല്‍ കേരള കോണ്‍ഗ്രസിന്റെയും കെ.എം. മാണിയുടെയും പാലാ എന്ന പേരിലുള്ള നിയോജകമണ്ഡലത്തിന്റെയും ആദ്യ തിരഞ്ഞെടുപ്പ്. അന്നുമുതലിന്നോളം ഈ ത്രിത്വം ഒന്നായി തുടര്‍ന്നു. ധനകാര്യം, ആഭ്യന്തരം, റവന്യൂ, ജലസേചനം, നിയമം, ഭവനം, വിദ്യുച്ഛക്തി അങ്ങനെ പലവകുപ്പിലും മന്ത്രിയായിട്ടുണ്ട്. 1975 ഡിസംബര്‍ 21നാണ് കെ.എം. മാണി ആദ്യം മന്ത്രിയാകുന്നത്. ധനകാര്യവകുപ്പില്‍ തുടങ്ങി. അടിയന്തരാവസ്ഥയെ തുടര്‍ന്നുള്ള മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായി.

പാലായുടെ രാഷ്ട്രീയ ഭൂപടത്തിന്റെ ശില്‍പഗോപുരം മാത്രമല്ല, വിഭജനരേഖയും കെ.എം. മാണി തന്നെയായിരുന്നു. മാണിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും അതായിരുന്നു ഇത്രകാലം പാലായുടെ രാഷ്ട്രീയം. കേരളകോണ്‍ഗ്രസിലെ എണ്ണമറ്റ പിളര്‍പ്പില്‍ മിക്കതിലും ഒരു തലയ്ക്കല്‍ കെ.എം. മാണിയായിരുന്നു. മാണിയെ എതിര്‍ക്കാം, വിമര്‍ശിക്കാം, പക്ഷേ, അദ്ദേഹത്തെ അവഗണിക്കാന്‍ കേരള രാഷ്ട്രീയത്തിന് ഒരിക്കലും കഴിഞ്ഞിട്ടില്ല.

ഏറ്റവും കൂടുതല്‍ കാലം എംഎല്‍എയായതിന്റെ റെക്കാര്‍ഡ് 2014 മാര്‍ച്ച് 12നു തന്നെ മാണി സ്വന്തമാക്കിയിരുന്നു. തിരു കൊച്ചി നിയമസഭ മുതല്‍ അംഗമായ കെ.ആര്‍.ഗൗരിയമ്മയുടെ റെക്കാര്‍ഡാണു മാണി തകര്‍ത്തത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിസ്ഥാനം വഹിച്ചതും (23 വര്‍ഷം), ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ (12) അംഗമായതും മാണി തന്നെ. ഏറ്റവും കൂടുതല്‍ തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന്റെയും (13 തവണ) ഏറ്റവും കൂടുതല്‍ നിയമസഭകളില്‍ മന്ത്രിയായിട്ടുള്ളതിന്റെയും (ഏഴ്) റെക്കോര്‍ഡും മാണിയുടെ പേരിലാണ്.

കേരളത്തില്‍ കൂടുതല്‍ ബജറ്റ് (12) അവതരിപ്പിച്ച ധനമന്ത്രി, കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം ധനവകുപ്പും (11 വര്‍ഷം) നിയമവകുപ്പും (20 വര്‍ഷം) കൈകാര്യം ചെയ്ത മന്ത്രി, ഒരേ മണ്ഡലത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ തവണ ജയിച്ച എംഎല്‍എ തുടങ്ങിയ റെക്കോര്‍ഡുകളും മാണിക്കു സ്വന്തം. മാണിയുടെ സ്വന്തം പാലാ മണ്ഡലത്തിന്റെ പേരിലും ഒരു റെക്കോര്‍ഡുണ്ട്: 1964ല്‍ രൂപീകൃതമായശേഷം പാലാ മണ്ഡലത്തില്‍നിന്നു മറ്റാരും നിയമസഭയിലെത്തിയിട്ടില്ല.

കടപ്പാട്: മനോരമ