15 ലക്ഷം അണ്ണാക്കിലേക്കു തള്ളിത്തരുമോയെന്നു പറഞ്ഞത് പൊള്ളത്തരം വിളിച്ചുപറഞ്ഞ വര്‍ഗത്തിനുള്ള തന്റെ മറുപടി; ന്യായീകരിച്ച് സുരേഷ് ഗോപി

single-img
8 April 2019

‘സ്വിസ് ബാങ്കില്‍ കൊണ്ടു ചെന്ന് അവിടെ കൂമ്പാരം കൂട്ടിയ പണം കൊണ്ടുവന്നാല്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഓരോരുത്തര്‍ക്കും 15 ലക്ഷം വച്ചു പങ്കുവയ്ക്കാനുള്ള പണമുണ്ടാകും എന്ന് പറഞ്ഞതിന്, മോദി ഇപ്പോതന്നെ ഈ കറവ പശുവിന്റെ മുതുകില്‍ തണുത്തവെള്ളം ഒഴിച്ചു കറന്ന് ഒഴുക്കി അങ്ങ് അണ്ണാക്കിലേക്ക് തള്ളി തരുമെന്നാണോ അതിന്റെ അര്‍ഥം? ഊളയെ ഊളയെന്നെ വിളിക്കാന്‍ കഴിയൂ’. തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ ഈ പ്രസംഗം വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്.

ഇതിനുപിന്നാലെ തന്റെ വാക്കുകളെ ന്യായീകരിച്ച് സുരേഷ് ഗോപി രംഗത്തെത്തി. 15 ലക്ഷം അണ്ണാക്കിലേക്കു തള്ളിത്തരുമോയെന്നു പറഞ്ഞത് പൊള്ളത്തരം വിളിച്ചുപറഞ്ഞ വര്‍ഗത്തിനുള്ള തന്റെ മറുപടിയാണ്. അവര്‍ ഒരുപാടു പേരെ വഴി തെറ്റിക്കുന്നുണ്ട്.

അതിന്റെ സത്യാവസ്ഥയ്ക്ക് അവര്‍ പറഞ്ഞ ഭാഷയില്‍തന്നെ മറുപടി നല്‍കേണ്ടതുണ്ട്. അത്രയും ഹൃദയവിശാലത എനിക്കുണ്ട്– അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ.സുരേന്ദ്രനെ വേദിയിലിരുത്തിയായിരുന്നു കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ വിവാദ പ്രസംഗം.

അതിനിടെ, അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച സംഭവത്തില്‍ നോട്ടിസ് നല്‍കിയതിനു പിന്നില്‍ രാഷ്ട്രീയപ്രേരണ എന്തെങ്കിലും ഉണ്ടോയെന്ന് ജില്ലാ കളക്ടര്‍ ടി.വി.അനുപമ പറയട്ടേയെന്നും സുരേഷ് ഗോപി പറഞ്ഞു. കളക്ടര്‍ തന്റെ ജോലി കൃത്യമായാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

‘അനുപമ അവരുടെ ജോലിയാണു കൃത്യമായി ചെയ്തിരിക്കുന്നത്. അതു ചെയ്തില്ലെങ്കില്‍ രാഷ്ട്രീയ ആരോപണം വന്നേക്കാം. വിഷയത്തില്‍ പ്രതികരണം ഔദ്യോഗികമായ മറുപടിയിലുണ്ടാകും. മറുപടി നല്‍കി അതു പരിശോധിക്കുന്നതുവരെ പറയാന്‍ പാടില്ല എന്നതാണ് മര്യാദയെന്നും അദ്ദേഹം പറഞ്ഞു.

എം.പി ഫണ്ട് വിനിയോഗത്തിന്റെ കാര്യത്തില്‍ തന്നെ ഒരുപാട് പിന്തുണച്ചിട്ടുള്ള വ്യക്തിയാണ് കളക്ടര്‍ അനുപമയെന്ന് സുരേഷ് ഗോപി പറഞ്ഞു. ”അവരുടെ ആത്മാര്‍ഥതയെക്കുറിച്ച് തനിക്ക് അറിയാം. അതിനകത്ത് കളക്ടര്‍ എന്റെയോ എതിര്‍ത്തവരുടെയോ രാഷ്ട്രീയം നോക്കിയിട്ടില്ല. നീക്കത്തിനു പിന്നില്‍ രാഷ്ട്രീയം ആണെങ്കില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമെങ്കിലും അവര്‍ പറയുമല്ലോ? ഇല്ലെങ്കില്‍ വേണ്ട” സുരേഷ് ഗോപി വ്യക്തമാക്കി

കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച സംഭവത്തിലാണ് തൃശൂര്‍ കളക്ടര്‍ അനുപമ സുരേഷ് ഗോപിക്കെതിരെ നോട്ടീസ് അയച്ചത്. തുടര്‍ന്ന് കളക്ടര്‍ ടി.വി അനുപമക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ രംഗത്തെത്തിയിരുന്നു. കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് നേരെ ശരണം വിളികളും അസഭ്യവര്‍ഷവും നടത്തുകയാണ് ഇക്കൂട്ടര്‍.