തെരഞ്ഞെടുപ്പിൽ 90%ത്തോളം വോട്ടുകള്‍ ബിജെപിക്ക് നല്‍കിയില്ലെങ്കില്‍ അക്രമം നേരിടാൻ തയ്യാറാവുക; മണിപ്പൂരിലെ ഗ്രാമങ്ങളില്‍ ഭീഷണിയുമായി കുകി നാഷണല്‍ ആര്‍മി
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മണിപ്പൂരിലെ ഗ്രാമങ്ങളില്‍ നിന്നും തൊണ്ണൂറു ശതമാനത്തോളം വോട്ടുകള്‍ ബിജെപിക്ക് നല്‍കണമെന്ന് കുകി നാഷണല്‍ ആര്‍മിയുടെ (കെഎന്‍എ) ഭീഷണി. അത്രയും വോട്ടുകൾ ബിജെപിയ്ക്ക് നൽകിയില്ല എങ്കിൽ അതിനുളള ശിക്ഷകളും അനന്തരഫലങ്ങളും അനുഭവിക്കേണ്ടി വരുമെന്നാണ് കുകി ആര്‍മിയുടെ ഭീഷണി. മണിപ്പൂരിൽ മൊറെയിലെ മുഅന്നഫൈ ഗ്രാമത്തില്‍ വിളിച്ചുകൂട്ടിയ യോഗത്തിലാണ് കെഎന്‍എയുടെ ചീഫ് കമാന്‍ഡര്‍ താങ്ബേയി ഹാവോകിപ് ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയത്.
ഗ്രാമമുഖ്യരും പ്രസ്തുത യോഗത്തില്‍ പങ്കെടുത്തിരുന്നു. ബിജെപിയുടെ സ്ഥാനാര്‍ത്ഥി ബെഞ്ചമിന്‍ മാതെക്ക് വേണ്ടിയായിരുന്നു വോട്ട് ആവശ്യപ്പെട്ടത്. 21 ബൂത്തുകള്‍ ഉള്ള മോറെ ഏരിയയില്‍ പോളിംങ് ശതമാനം പരിശോധിക്കുമെന്നും, അപ്പോള്‍ കുറഞ്ഞത് 90 ശതമാനമെങ്കിലും വോട്ടുകള്‍ ബിജെപിക്ക് ഉണ്ടായിരിക്കണമെന്നുമാണ് ആവശ്യം.
കെഎന്‍എയുടെ സൈന്യത്തില്‍ തെരഞ്ഞെടുപ്പിനായി 200ഓളം വരുന്ന സ്ത്രീകളുടെ സേന സജ്ജരായിട്ടുണ്ട്, പോളിംങ് ദിവസം പോലീസ് സേനയിലേയ്ക്ക് സ്ത്രീകളെ വിട്ടു നല്‍കാമെന്നും കമാന്‍ഡര്‍ ഹാവോകിപ് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസം വെടിവെയ്പ്പ് ഉണ്ടാകാനുളള സാധ്യതയും ഹാവോകിപ് തളളിക്കളഞ്ഞില്ല.