നോട്ടിസിന് സുരേഷ്ഗോപി മറുപടി നല്‍കുമെന്നു ശ്രീധരന്‍ പിള്ള; പാർട്ടി മറുപടി നൽകുമെന്നു സുരേഷ്ഗോപി

single-img
7 April 2019

തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ട പ്രസംഗത്തിൽ താൻ ഉറച്ചുനിൽക്കുന്നതായും ഇഷ്ടദേവന്റെ പേര് പറയാൻ കഴിയാത്തത് ഒരു ഭക്തന്റെ ഗതികേടാണെന്നും തൃശ്ശൂരിലെ എൻ.ഡി.എ. സ്ഥാനാർഥി സുരേഷ് ഗോപി. തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ നോട്ടീസ് പാർട്ടി പരിശോധിക്കുമെന്നും നോട്ടീസിന് പാർട്ടി മറുപടി നൽകുമെന്നും അദ്ദേഹം തൃശ്ശൂരിൽ പറഞ്ഞു.

അയ്യൻ എന്ന പദത്തിന്റെ അർഥം എന്താണെന്ന് പരിശോധിക്കൂ. ഞാൻ ഒരിക്കലും വിശ്വാസത്തിന്റെ പേരിൽ വോട്ട് തേടിയിട്ടില്ല. സ്വന്തം ഇഷ്ടദേവന്റെ പേര് ഉച്ചരിക്കാൻ കഴിയാത്തത് ഒരു ഭക്തന്റെ ഗതികേടാണ്. ഇതിന് ജനം മറുപടി നൽകും. ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കില്ലെന്ന് പ്രസംഗത്തിൽ തന്നെ പറഞ്ഞതാണ്. ഇതെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തും- സുരേഷ് ഗോപി പറഞ്ഞു.

അതേസമയം സുരേഷ് ഗോപി അയ്യപ്പന്റെ പേരില്‍ വോട്ടുചോദിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു. അയ്യപ്പന്റെ പേരില്‍ വോട്ടുചോദിച്ചിട്ടുണ്ടെങ്കില്‍ തെറ്റാണ്. ശബരിമല വിഷയം ഇനിയും ഉന്നയിക്കും. നോട്ടിസിന് സുരേഷ്ഗോപി മറുപടി നല്‍കുമെന്നും ശ്രീധരന്‍ പിള്ള  കോഴിക്കോട് പറഞ്ഞു.

കഴിഞ്ഞദിവസം തൃശ്ശൂരിലെ എൻ.ഡി.എ. കൺവെൻഷനിടെയായിരുന്നു എൻ.ഡി.എ. സ്ഥാനാർഥി സുരേഷ് ഗോപിയുടെ വിവാദ പരാമർശം. അയ്യപ്പൻ ഒരു വികാരമാണെങ്കിൽ കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താൻ വോട്ട് തേടുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഈ പരാമർശമാണ് വിവാദമായത്. സംഭവത്തിൽ വരണാധികാരിയായ ജില്ലാ കളക്ടർ ടി.വി. അനുപമ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചിരുന്നു. എൻ.ഡി.എ. സ്ഥാനാർഥി പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്നും സംഭവത്തിൽ 48 മണിക്കൂറിനകം വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടാണ് ജില്ലാ കളക്ടർ നോട്ടീസ് അയച്ചത്.