എംബി രാജേഷിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ വടിവാള്‍; വീണത് വടിവാളല്ല കൃഷി ആയുധമെന്ന് സിപിഎം

single-img
6 April 2019

പാലക്കാട്: ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എംബി രാജേഷിന്റെ വാഹന പ്രചാരണജാഥക്കിടെ വടിവാള്‍ കണ്ടെത്തിയതിനെതിരെ നിയമ നടപടിക്കൊരുങ്ങി കോണ്‍ഗ്രസ്. ജില്ലാ പൊലീസ് മേധാവിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും കോണ്‍ഗ്രസ് പരാതി നല്‍കും.

എംബി രാജേഷിന്റെ ഒറ്റപ്പാലം നിയോജകമണ്ഡലം പര്യടനത്തിനിടെയാണ് വിവാദത്തിനിടയാക്കിയ സംഭവം. ഉമ്മനഴിയില്‍ നിന്ന് മണ്ണാര്‍ക്കാട് റോഡിലേക്ക് സ്ഥാനാര്‍ഥിക്കൊപ്പമുള്ള പര്യടന വാഹനങ്ങള്‍ തിരിയുന്നതിനിടെ ഒരു ഇരുചക്രവാഹനം ചരിഞ്ഞു.

ഇതിലുണ്ടായിരുന്നവരില്‍ നിന്നാണ് വടിവാള്‍ റോഡിലേക്ക് തെറിച്ചുവീണത്. പിന്നാലെയെത്തിയെ മറ്റ് വാഹനങ്ങളിലുളളവര്‍ വളഞ്ഞുനിന്ന് വടിവാളുമായി സംഘം പര്യടനം തുടരുന്നതായി ദൃശ്യങ്ങളിലുണ്ട്. സ്ഥാനാര്‍ഥിയുടെ പര്യടനം മൊബൈലില്‍ പകര്‍ത്തിയ നാട്ടുകാര്‍ക്കെല്ലാം ദൃശ്യങ്ങള്‍ ലഭിച്ചു.

ദൃശ്യങ്ങള്‍ വലിയ തോതില്‍ പ്രചരിക്കപ്പെടുകയും ചെയ്തു. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ പ്രതീകമാണ് ഇതെന്നാണ് കോണ്‍ഗ്രസും ബിജെപിയും ആരോപിക്കുന്നത്. വടിവാളുമായി വാഹന പ്രചരണജാഥക്കെത്തിയതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു.

അതേസമയം, വ്യാജ പ്രചാരണമാണെന്നും വീണത് വടിവാളല്ലെന്നുമാണ് സിപിഎം വിശദീകണം. കൃഷിടിയത്തില്‍ നിന്ന് വന്നു ജാഥയില്‍ ചേര്‍ന്നവരാണ് അപകടത്തില്‍പ്പെട്ടത്. കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന ആയുധമാണ് താഴെ വീണത്. ഇവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും സിപിഎം വിശദീകരിക്കുന്നു.