രാഹുലിന്റെ ഉപദേശകന്‍ മന്‍മോഹന്‍ സിംഗിനെ കരിങ്കൊടി കാണിച്ച തീപ്പൊരി ഇടത് നേതാവ്

single-img
1 April 2019

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ കരിങ്കൊടി കാണിച്ച ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഇന്ന് രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയോപദേശകന്‍. തിരഞ്ഞെടുപ്പ് പ്രസംഗങ്ങള്‍ തയ്യാറാക്കുന്നത് അടക്കം രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ജെഎന്‍യു വിദ്യാര്‍ഥി സംഘടനയായ ഐസ (എഐഎസ്എ)യുടെ നേതാവായിരുന്ന സന്ദീപ് സിങ്ങാണ്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പശ്ചാത്തലമുള്ള സന്ദീപ് സിങ്ങിന് രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിര്‍ണായക പങ്കാണുള്ളതെന്നും’ദ പ്രിന്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐസയിലൂടെ തുടക്കം

ഉത്തര്‍പ്രദേശിലെ പ്രതാപ്ഗാര്‍ഹിലെ ഇടത്തരം കുടുംബത്തില്‍ ജനിച്ച സന്ദീപ് സിങ് അലഹബാദ് സര്‍വ്വകലാശാലയിലെ ബിരുദപഠനകാലത്താണ് ഓള്‍ ഇന്ത്യാ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ (ഐസ) ഭാഗമാകുന്നത്. മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ വിദ്യാര്‍ത്ഥിസംഘടനയാണ് തീവ്ര ഇടതുപക്ഷ സ്വഭാവമുള്ള ഐസ.

ഉന്നതപഠനത്തിനായി ജെഎന്‍യുവില്‍ എത്തുമ്പോഴേക്കും ഐസയുടെ സജീവപ്രവര്‍ത്തകനായിരുന്നു സന്ദീപ്. ഹിന്ദിയായിരുന്നു ആദ്യം പഠനവിഷയം. എന്നാല്‍ പിന്നീട് തത്വശാസ്ത്രത്തിലേക്ക് മാറി. 2005ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ജെഎന്‍യുവില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് അദ്ദേഹത്തെ കരിങ്കൊടി കാണിച്ച വിദ്യാര്‍ത്ഥികളുടെ മുന്‍നിരയില്‍ സന്ദീപ് ഉണ്ടായിരുന്നു.

പ്രസംഗകലയില്‍ അസാമാന്യ വൈഭവം ഉള്ള സന്ദീപ് 2007ല്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ജെഎന്‍യുവിലെ പഠനം അവസാനിപ്പിച്ച് പുറത്തിറങ്ങുമ്പോഴേക്കും തീവ്രമായ ഇടത് അഭിനിവേശം സന്ദീപ് ഏറെക്കുറെ ഉപേക്ഷിച്ചിരുന്നതായാണ് സുഹൃത്തുക്കള്‍ പറയുന്നത്.

കോണ്‍ഗ്രസിലേക്കുള്ള ചുവട് വയ്പ്

ലോക്പാലിന് വേണ്ടിയുള്ള അണ്ണാ ഹസാരെയുടെ സമരങ്ങളില്‍ പ്രചോദിതനായി ഹസാരെയ്ക്കും അരവിന്ദ് കെജ്രിവാളിനും ഒപ്പം പ്രവര്‍ത്തിച്ച ചരിത്രവുമുണ്ട് സന്ദീപിന്. പക്ഷേ, അതും അധികനാള്‍ തുടര്‍ന്നില്ല. തുടര്‍ന്നായിരുന്നു കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന് പ്രസംഗങ്ങള്‍ തയ്യാറാക്കിക്കൊടുക്കുന്ന വ്യക്തി എന്ന നിലയില്‍ നിന്ന് പാര്‍ട്ടി നയതന്ത്രജ്ഞനായുള്ള സന്ദീപിന്റെ വളര്‍ച്ച പെട്ടന്നായിരുന്നു. തന്നെ കരിങ്കൊടി കാണിച്ച മുന്‍ ഐസ പ്രവര്‍ത്തകന് മന്‍മോഹന്‍ സിങ് മാപ്പ് നല്‍കിയതും ഇക്കാലത്താണ്.

എന്നാല്‍, കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യക്ക് സന്ദീപ് ഇപ്പോഴും അനഭിമതനാണ്. 2018ല്‍ ജെഎന്‍യുവിലെ എന്‍എസ്യുഐ ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ള വിദ്യാര്‍ത്ഥി സന്ദീപിനെതിരെ എഐസിസിക്ക് കത്തെഴുതിയ സംഭവവുമുണ്ട്.

കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ എന്‍എസ്യുഐയില്‍ അംഗമാകരുതെന്നും ഇടത് വിദ്യാര്‍ത്ഥി സംഘടനയുടെ ഭാഗമായശേഷം കോണ്‍ഗ്രസില്‍ ഉയര്‍ന്ന സ്ഥാനമാനങ്ങളില്‍ എത്തണമെന്നും സന്ദീപ് കാമ്പസില്‍ പ്രചരിപ്പെന്നായിരുന്നു എന്‍എസ്യുഐയുടെ ആരോപണം.

2017 മുതല്‍ സന്ദീപ് സിങ് രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തിവരുന്നതായി കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസംഗം തയ്യാറാക്കുന്നതിനൊപ്പം പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടുകളും തന്ത്രങ്ങളും രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കാളിത്തമുള്ള രാഷ്ട്രീയ ഉപദേശകന്‍ എന്ന നിലയിലേയ്ക്ക് അദ്ദേഹത്തിന്റെ ചുമതല വളര്‍ന്നു.

രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേശകനെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായി അദ്ദേഹം അങ്ങനെയൊരു സ്ഥാനം ഏറ്റെടുത്തിട്ടില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പദം ഏറ്റെടുത്തതു മുതല്‍ പ്രിയങ്ക ഗാന്ധിയ്‌ക്കൊപ്പവും സന്ദീപ് സിങ്ങിന്റെ സ്ഥിരസാന്നിധ്യമുണ്ട്.

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നടത്തുന്ന കോര്‍പറേറ്റ് വിരുദ്ധവും പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതുമായ പ്രസംഗങ്ങള്‍ക്കു പിന്നില്‍ സന്ദീപ് സിങ്ങിന്റെ ഇടതുപക്ഷ ആശയങ്ങളുമായുള്ള പരിചയത്തിന് വലിയ പങ്കുണ്ട്. കൂടാതെ ഇരുവരുടെയും സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ക്കു പിന്നിലും അദ്ദേഹത്തിന്റെ പങ്കാളിത്തമുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

രാഷ്ട്രീയ നിലപാടുകള്‍ രൂപപ്പെടുത്തുന്നതിനും തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനുമായിപ്രവര്‍ത്തിക്കുന്ന രാഹുല്‍ ഗാന്ധിയുടെ സംഘത്തില്‍ ഇടതുപക്ഷ പശ്ചാത്തലമുള്ള നിരവധി പേര്‍ പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മുന്‍കാല ഇടതുപക്ഷ സംഘടനാ പ്രവര്‍ത്തകരും വിദ്യാര്‍ഥി നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൂചന.