തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡ്രോണ്‍ കണ്ടെത്തി; ഒരാള്‍ കസ്റ്റഡിയില്‍

single-img
31 March 2019

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡ്രോണ്‍ കണ്ടെത്തി. കാര്‍ഗോ കോംപ്ലക്‌സിന്റെ പുറകില്‍ നിന്നാണ് ഡ്രോണ്‍ കണ്ടെത്തിയത്. സംഭവത്തില്‍ ശ്രീകാര്യം സ്വദേശി നൗഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രോണിന്റെ റിമോര്‍ട്ട് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഇയാള്‍ക്കെതിരെ കേസെടുത്തു. അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയതിനാണ് കേസ്.

ഡ്രോണ്‍, വിദേശത്തുള്ള ബന്ധു നൗഷാദിന് സമ്മാനിച്ചതാണ്. നൗഷാദ് വിമാനത്താവളത്തിന് സമീപം മുമ്പും ഡ്രോണ്‍ പറത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. നൗഷാദിനെ കുടുതല്‍ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളില്‍ ഡ്രോണുകള്‍ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കോവളം, കൊച്ചു വേളി തുടങ്ങിയ തീരപ്രദേശങ്ങളും പാളയത്തും വിമാനത്താവളത്തിന് സമീപത്തും രാത്രിയില്‍ ഡ്രോണുകളെ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിരുവനന്തപുരത്തിന്റെ തീര പ്രദേശങ്ങളായ കോവളത്തും കൊച്ചു വേളിയിലും അര്‍ദ്ധരാത്രിയില്‍ ഡ്രോളുകള്‍ പ്രത്യക്ഷപ്പെട്ടത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

അതിന് പിന്നാലെയാണ് പാളയത്തും വിമാനത്താവളത്തിന് സമീപത്തും ഡ്രോണുകളെ കണ്ടതായി റിപ്പോര്‍ട്ടുകള്‍ വന്നത്. ഇതിനില്ലാം പുറകേ സംസ്ഥാന പൊലീസ് ആസ്ഥാനത്തിന് മുകളിലും ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടത് കേരളാ പൊലീസിന് ഏറെ നാണക്കേടുണ്ടാക്കി.

ഇതിന് പിന്നാലെ ഡ്രോണുകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കിയും ഡ്രോണുകള്‍ കര്‍ശന നടപടികളിലേക്ക് പൊലീസ് കടന്നത്. അനധികൃത ഡ്രോണുകളെ പൂട്ടാനായി ‘ഓപ്പറേഷന്‍ ഉടാന്‍’ എന്ന പദ്ധതി തന്നെ പൊലീസ് തയ്യാറാക്കി. 250 ഗ്രാമിന് താഴെ ഭാരമുള്ള നാനോ ഡ്രോണുകള്‍ കൈവശം വച്ചിരിക്കുന്നവരുടെ വിവരങ്ങള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ശേഖരിക്കും.

ഡിജിസിഎയുടെ അനുമതിയില്ലാതെ ഡ്രോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും ഡിജിപി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയായി നഗരത്തില്‍ നിന്ന് രജിസ്‌ട്രേഷനില്ലാത്ത 24 ഡ്രോണുകള്‍ പൊലീസ് പിടിച്ചെടുത്തു.