കൊല്ലത്ത് സ്ത്രീധനം നല്‍കാത്തതിന് യുവതിയെ പട്ടിണിക്കിട്ട് കൊന്നു; ഭര്‍ത്താവും അമ്മായി അമ്മയും അറസ്റ്റില്‍; ഭര്‍തൃവീട്ടില്‍ മന്ത്രവാദവും ആഭിചാരവും
സ്ത്രീധനത്തുക നല്‍കാത്തതിന് യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസില്‍ ഭര്‍ത്താവിനെയും അമ്മായിഅമ്മയെയും പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഓയൂര്‍ ചെങ്കുളം, പറണ്ടോട് ചരുവിളവീട്ടില്‍ ചന്തുലാല്‍ (30), ചന്തുലാലിന്റെ മാതാവ് ഗീതാലാല്‍ (55) എന്നിവരാണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര തെക്ക് തുഷാര ഭവനില്‍ തുളസീധരന്‍ വിജയലക്ഷ്മി ദമ്പതികളുടെ മകളും ചന്തുലാലിന്റെ ഭാര്യയുമായ തുഷാര കഴിഞ്ഞ 21നാണ് മരിച്ചത്. സ്ത്രീധന പീഡനം, മാനസികവും ശാരീരികവുമായ പീഡനം, പട്ടിണിക്കിടല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ഇരുവരേയും കൊട്ടാരക്കര കോടതി റിമാന്‍ഡ് ചെയ്തു.
21 ന് ഉച്ചയ്ക്ക് ബോധക്ഷയം സംഭവിച്ച തുഷാരയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആശുപത്രിയില്‍ വെച്ച് ഡോക്ടര്‍മാര്‍ തുഷാരയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ചന്തുലാലിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തശേഷം വിട്ടയച്ചിരുന്നു. ബന്ധുക്കള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹപരിശോധന നടത്തി.
ഏറെനാളായി തുഷാരയ്ക്ക് ആഹാരം ലഭിച്ചിരുന്നില്ലെന്നും പോഷകാഹാരം ലഭിക്കാതെ ന്യുമോണിയ ബാധിച്ചാണ് മരണമെന്നും കണ്ടെത്തിയതിനെത്തുടര്‍ന്ന് ഭര്‍ത്താവിന്റെയും ഭര്‍ത്തൃമാതാവിന്റെയും പേരില്‍ കേസെടുത്തു. മൃതദേഹപരിശോധനാ റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളും കണ്ടെത്തിയിരുന്നു.
പ്രാക്കുളം കാഞ്ഞാവെളിയില്‍ താമസിച്ചിരുന്ന ചന്തുലാലിന്റെ കുടുംബം രണ്ടുവര്‍ഷംമുന്‍പാണ് ചെങ്കുളം പറണ്ടോട്ട് താമസമാക്കിയത്. 2013ലാണ് തുഷാരയുടെയും ചന്തുലാലിന്റെയും വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് മൂന്നുമാസമായപ്പോള്‍മുതല്‍ രണ്ടുലക്ഷംരൂപ സ്ത്രീധനം നല്‍കണമെന്ന് ചന്തുലാല്‍ തുഷാരയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കിയിരുന്നില്ല. തുടര്‍ന്ന് ചന്തുലാലും അമ്മയും ചേര്‍ന്ന് യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു.
സ്വന്തം വീട്ടിലേക്ക് പോകാനോ വീട്ടുകാരുമായി ഫോണിലോ മറ്റോ ബന്ധപ്പെടാനോ അനുവദിച്ചിരുന്നില്ല. രണ്ടുവര്‍ഷത്തിനിടെ രണ്ടുപ്രാവശ്യം മാത്രമാണ് യുവതി വീട്ടുകാരുമായി ബന്ധപ്പെട്ടത്. ബന്ധുക്കള്‍ എത്തിയാല്‍ കാണാന്‍ അനുവദിച്ചിരുന്നില്ല. ബന്ധുക്കള്‍ വന്നതിന്റെ പേരില്‍ ഭര്‍ത്താവും മാതാവും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു. പഞ്ചസാരവെള്ളവും അരി കുതിര്‍ത്തതും മാത്രമാണ് തുഷാരയ്ക്ക് നല്‍കിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
തകരഷീറ്റ് വെച്ച് നാലുപാടും ഉയരത്തില്‍ മറച്ച പുരയിടത്തിന്റെ നടുവിലായിരുന്നു ചന്തുലാലിന്റെ വീട്. ഗീതാലാല്‍ വീട്ടില്‍ മന്ത്രവാദവും ആഭിചാരക്രിയകളും നടത്തിയിരുന്നതായും ഇതിനായി സന്ദര്‍ശകര്‍ എത്തിയിരുന്നതായും പോലീസ് പറഞ്ഞു. ഇവര്‍ക്ക് പുറംലോകവുമായി ഒരുബന്ധവുമില്ലായിരുന്നു. പലപ്പോഴും വീട്ടില്‍നിന്ന് ബഹളവും കരച്ചിലും കേട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.