ലിംഗ സമത്വത്തിന് വേണ്ടി തന്‍റെ കഥകൾ ഉപയോഗിച്ച എഴുത്തുകാരി; അഷിതയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: ഇന്ന് പുലര്‍ച്ചെ അന്തരിച്ച പ്രശസ്ത എഴുത്തുകാരിയും കവിയത്രിയുമായ അഷിതയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലിംഗ സമത്വത്തിനായി തന്‍റെ കഥകൾ ഉപയോഗിച്ച എഴുത്തുകാരിയായിരുന്നു അഷിതയെന്ന് മുഖ്യമന്ത്രി തന്‍റെ ഫേസ്ബുക്ക് പേജിൽ അനുസ്മരിച്ചു. വേറിട്ട വഴിയിലൂടെ സഞ്ചരിച്ച അവർ അനുഭവങ്ങളുടെ സവിശേഷ മണ്ഡലത്തിലേക്ക് പല പതിറ്റാണ്ടുകളായി വായനക്കാരുടെ മനസിനെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു എന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം:
ലിംഗ സമത്വത്തിന് വേണ്ടി തന്‍റെ കഥകൾ ഉപയോഗിച്ച എഴുത്തുകാരിയായിരുന്നു അഷിത. സ്ത്രീകൾക്കുനേരെ പൊതു ഇടങ്ങളിൽ നടക്കുന്ന അക്രമങ്ങളെ അവർ തന്‍റെ കഥകളിലൂടെ പ്രതിരോധിക്കാൻ ശ്രമിച്ചു. ചെറുത്തുനിൽപ്പിന്‍റെ ജീവിതം നയിച്ച അവരുടെ സാഹിത്യത്തിൽ ചെറുത്തുനിൽപ്പിന്‍റെ ഭാഷ തെളിഞ്ഞു കണ്ടു.വായനക്കാരുടെ മനസിനെ തൊട്ട കഥാകാരിയായിരുന്നു അഷിത.
വേറിട്ട വഴിയിലൂടെ സഞ്ചരിച്ച അവർ അനുഭവങ്ങളുടെ സവിശേഷ മണ്ഡലത്തിലേക്ക് പല പതിറ്റാണ്ടുകളായി വായനക്കാരുടെ മനസിനെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കഥയിൽ പുതിയ അനുഭൂതിയും അനുഭവവും നിറക്കാമെന്ന് സാഹിത്യജീവിതം കൊണ്ട് അഷിത കാട്ടിത്തന്നു. മലയാള സാഹിത്യ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് അഷിതയുടെ വേർപാടിലൂടെ ഉണ്ടായിരിക്കുന്നത്. കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു.