ഓച്ചിറയിലെ രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ട്വിസ്റ്റ്

single-img
26 March 2019

ഓച്ചിറയിലെ രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ലെന്ന് പ്രതി മുഹമ്മദ് റോഷന്‍. പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം തന്റെ കൂടെ വന്നതാണ്. പെണ്‍കുട്ടിക്ക് 18 വയസുണ്ടെന്നും റോഷന്‍ പറഞ്ഞു. ഏറെ നാളായി തങ്ങള്‍ പ്രണയത്തിലാണ്.

പ്രണയം വീട്ടുകാര്‍ അറിഞ്ഞതിനെ തുടര്‍ന്നാണ് നാടുവിടേണ്ടി വന്നത്. ട്രെയിനില്‍ മംഗലാപുരത്ത് എത്തി ഒരു ദിവസം അവിടെ തങ്ങി. പിന്നീട് മറ്റൊരു ട്രെയിനില്‍ മുംബൈയിലേക്ക് പോകുകയായിരുന്നു. നാലു ദിവസമായി മുംബൈയില്‍ കഴിയുകയായിരുന്നെന്നും റോഷന്‍ പറഞ്ഞു. രാജസ്ഥാനിലുള്ള യുവാവുമായി വീട്ടുകാര്‍ വിവാഹം ഉറപ്പിച്ചതോടെയാണ് ഒളിച്ചോടിയതെന്ന് പെണ്‍കുട്ടിയും പറഞ്ഞു. തനിക്ക് 18 വയസുണ്ടെന്ന് പെണ്‍കുട്ടി അവകാശപ്പെട്ടു.

പെണ്‍കുട്ടിയേയും മുഖ്യപ്രതിയായ മുഹമ്മദ് റോഷനെയും മുംബൈയിലെ പന്‍വേലില്‍ നിന്നാണ് പൊലീസ് കണ്ടെത്തിയത്. മുംബൈയിലെത്തിയ കേരള പൊലീസിന്റെ 2 സംഘങ്ങളിലൊന്നാണ് ഇവരെ കണ്ടെത്തിയത്. രാജസ്ഥാനിലും ബെംഗളുരൂവിലും അന്വേഷണം നടത്തിയ ശേഷമാണു ചില സൂചനകളുടെ അടിസ്ഥാനത്തില്‍ പൊലീസ് മുംബൈയിലേക്കു പോയത്.

പ്രതി മുഹമ്മദ് റോഷന്‍ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തതു തുടക്കത്തില്‍ അന്വേഷണത്തെ ബാധിച്ചു. എന്നാല്‍, റോഷന്റെ കേരളത്തിനു പുറത്തുള്ള ഒരു ബന്ധുവിന്റെ ഫോണിലേക്കു വന്ന കോളിനെക്കുറിച്ചുള്ള സംശയം പൊലീസിനു തുണയായി. ഇതിനെ പിന്തുടര്‍ന്നുള്ള അന്വേഷണമാണു മുംബൈയിലേക്കു നീണ്ടത്.

കൊല്ലം പൊലീസിന്റെ 2 സംഘങ്ങള്‍ ഇപ്പോള്‍ മുംബൈയിലെത്തിയിട്ടുണ്ട്. വനിതാ സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ ഉള്‍പ്പെട്ട സംഘം താമസിയാതെ ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങും. കഴിഞ്ഞ 18നാണു റോഷന്റെ നേതൃത്വത്തിലുള്ള സംഘം മാതാപിതാക്കളെ ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയും റോഷനുമായി നേരത്തെ അടുപ്പമുണ്ടായിരുന്നതായാണു പൊലീസ് പറയുന്നത്. പ്രാദേശിക സിപിഐ നേതാവിന്റെ മകനാണു റോഷന്‍.

പെണ്‍കുട്ടിയുമായി എറണാകുളത്തെത്തിയ റോഷന്‍ അവിടെ നിന്നു ട്രെയിന്‍ മാര്‍ഗം ബെംഗളൂരുവിലേക്കു പോയെന്നാണ് ആദ്യം പൊലീസ് പറഞ്ഞിരുന്നത്. പിന്നീട് ഇവര്‍ മുംബൈയിലെത്തിയത് എങ്ങനെയാണെന്നു വ്യക്തമല്ല. ഗുണ്ടാസംഘാംഗങ്ങളായ കേസിലെ മറ്റു 3 പ്രതികളെ ഓച്ചിറ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പ്രതിഷേധിച്ചും സര്‍ക്കാരിനെയും പൊലീസിനെയും കുറ്റപ്പെടുത്തിയും വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ പ്രക്ഷോഭം ആരംഭിച്ചിരിക്കെയാണു പെണ്‍കുട്ടിയെ കണ്ടെത്തിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

അതേസമയം, ആണ്‍കുട്ടികളുടെ വേഷത്തിലും ഭാവത്തിലും വളര്‍ത്തിയിട്ടും തന്റെ മകളെ ഗുണ്ടാസംഘം പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോയെന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു. മകളെ പല തവണ മുഹമ്മദ് റോഷന്റെ നേതൃത്വത്തില്‍ ശല്യം ചെയ്തിട്ടുണ്ട്. ഒന്നര മാസം മുന്‍പു ഭീഷണിപ്പെടുത്തി തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ മകളെ ശല്യം ചെയ്യരുതെന്ന് അപേക്ഷിച്ചു റോഷന്റെ പിതാവിന്റെ കാല്‍ക്കല്‍വീണു കരഞ്ഞു പറഞ്ഞിരുന്നു. പലതവണ പൊലീസിനു പരാതി നല്‍കിയെങ്കിലും തങ്ങള്‍ക്ക് ആരില്‍നിന്നു നീതി ലഭിച്ചില്ലെന്നും അവര്‍ പറയുന്നു. ഗുണ്ടസംഘങ്ങളില്‍നിന്നു മകളെ സംരക്ഷിക്കാന്‍ ഇവര്‍ സ്വദേശത്തേക്കു മടങ്ങാനും തീരുമാനിച്ചിരുന്നു.