‘ഇനിയും അതൊക്കെ തന്നെ ചെയ്യും’: നടന്‍ രാധാരവിയെ ‘വലിച്ചുകീറി’ നടി നയന്‍താര

single-img
26 March 2019

നടന്‍ രാധാരവിയുടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കു മറുപടിയുമായി നടി നയന്‍താര. രാധാരവി സ്ത്രീവിരോധിയാണെന്നും അദ്ദേഹത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ കേട്ട് കൈയടിച്ചവരെ ഓര്‍ത്ത് പുച്ഛം തോന്നുന്നുവെന്നും നയന്‍താര പറഞ്ഞു. തമിഴ്‌നാട് ഡബ്ബിംഗ് യൂണിയന്‍ പ്രസിഡന്റ് കൂടിയായ രാധാരവിക്കു മറുപടിയുമായി വിശദമായ പത്രക്കുറിപ്പ് നയന്‍താര പുറത്തുവിട്ടു.

ജന്‍മം തന്നതു സ്ത്രീയാണെന്നതു പോലും മറന്നാണ് ഇത്തരമാളുകള്‍ സ്ത്രീകളെ അപമാനിക്കുന്നത്. രാധാരവിയെ പോലുള്ളവര്‍ വില കുറഞ്ഞ പബ്ലിസിറ്റിക്കായി സ്ത്രീ വിദ്വേഷം വിളമ്പുകയാണ്. ലൈംഗികച്ചുവയുള്ള ഇത്തരം പരാമര്‍ശങ്ങള്‍ക്ക് കൈയടിക്കുന്ന കേള്‍വിക്കാരുള്ളടത്തോളം രാധാരവിയെ പോലുള്ളവര്‍ സ്ത്രീ വിരുദ്ധതയും സ്ത്രീകളെ അപഹസിക്കുന്ന തമാശകളും പറയുന്നതു തുടരും.

രാധാരവിയെ പോലുള്ളവര്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ തുടര്‍ന്നാലും, സീതയായും, പ്രേതമായും, ദേവതയായും സുഹൃത്തായും ഭാര്യയായും കാമുകിയായും താന്‍ അഭിനയം തുടരുമെന്നും നയന്‍താര പറഞ്ഞു. രാധാരവിക്കെതിരെ നടപടി സ്വീകരിച്ച ഡിഎംകെ തലവന്‍ സ്റ്റാലിനു നന്ദി അറിയിച്ച താരം, സുപ്രീം കോടതി വിധി പ്രകാരം വിശാഖ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ പാലിച്ചുള്ള ആഭ്യന്തര പരാതി സമിതി രൂപീകരിക്കാന്‍ തയാറാവണമെന്ന ആവശ്യം നടികര്‍ സംഘത്തോട് ഉന്നയിച്ചു.

നയന്‍താര പ്രധാനവേഷത്തില്‍ എത്തുന്ന കൊലയുതിര്‍ കാലം എന്ന സിനിമയുടെ പ്രചാരണ ചടങ്ങില്‍ പങ്കെടുക്കവെയാണ്, സൂപ്പര്‍താരങ്ങളായ രജനികാന്ത് എംജിആര്‍ തുടങ്ങിയവരുമായി നയന്‍താരയെ താരതമ്യം ചെയ്യുന്നതിനെ പരിഹസിച്ച് രാധാരവി അധിക്ഷേപ പരാമര്‍ശം നടത്തിയത്. പൊള്ളാച്ചി പീഡനങ്ങളെ നിസാരവത്കരിക്കുന്ന തരത്തിലും അദ്ദേഹം സംസാരിച്ചു.

ഡിഎംകെ നേതാവ് കൂടിയായ രവിയെ ഇതേതുടര്‍ന്ന്, പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഡു ചെയ്തിരുന്നു. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാല്‍ പ്രാഥമിക അംഗത്വത്തില്‍നിന്നും എല്ലാ പദവികളില്‍നിന്നും രാധാ രവിയെ നീക്കുന്നതായി ഡിഎംകെ ജനറല്‍ സെക്രട്ടറി കെ. അന്‍പഴകന്‍ അറിയിച്ചു.